കിബു എന്നെ ടീമിലെടുക്കു, എനിക്ക് ഇവിടെ കരിയര്‍ അവസാനിപ്പിക്കണം, അഭ്യര്‍ത്ഥനയുമായി വിദേശ താരം

കേരള ബ്ലാസ്റ്റേഴ്‌സില്‍ വീണ്ടും കളിക്കണമെന്ന് ആഗ്രഹം തുറന്ന് പറഞ്ഞ് മഞ്ഞപ്പടയുടെ സ്ലൊവേനിയന്‍ സ്ട്രൈക്കര്‍ മതേജ് പൊപ്ലാനിക്ക്. ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് പൊപ്ലാനിക്ക് ബ്ലാസ്റ്റേഴ്‌സിനോടുളള തന്റെ വിധേയത്വം തുറന്ന് പറഞ്ഞത്.

‘ഇന്ത്യയില്‍ സെറ്റിലാകാന്‍ എനിക്ക് 10 ദിവസം എടുത്തു. ഇന്ത്യന്‍ താരങ്ങള്‍ എന്നെ അതിന് വളരെയേറെ സഹായിച്ചു. അവരെന്നെ ഒരുമിച്ച ഭക്ഷണം കഴിക്കാനും മറ്റ് വിനോദത്തിനുമെല്ലാം കൊണ്ട് പോയി. സൈറില്‍ കാലിയാണ് ബ്ലാസ്‌റ്റേഴ്‌സിലെ എന്റെ ഏറ്റവും മികച്ച കൂട്ടുകാരന്‍. വളരെ കരുണയുളളവരാണ് ഇന്ത്യന്‍ താരങ്ങള്‍. തുടക്കത്തില്‍ ഞാന്‍ വളരെ നാണംകുണുങ്ങിയായിരുന്നു. ലാല്‍റൂത്താരയും റാക്കിബും തമാശക്കാരനാണ്. സന്ദേഷാകട്ടെ വളരെ ഗൗരവക്കാരനും പ്രെഫഷണല്‍ താരവുമാണ്. എല്ലാകളിക്കാരുമായി ഞാന്‍ പരിചയപ്പെട്ടു. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വിനയം അനസിനാണ്. അവരോടെല്ലാം വീണ്ടും ഒത്തുചേര്‍ന്ന് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ പൊപ്ലാനിക്ക് പറഞ്ഞു.

‘കേരള ബ്ലാസ്റ്റേഴ്‌സില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. ഫുട്‌ബോളില്‍ മാത്രമല്ല ഇന്ത്യയിലെ ജീവിതം തന്നെ മനോഹരമാണ്. അവിടത്തെ എല്ലാ ദിവസവും ഞാന്‍ ആസ്വദിച്ചു. എന്റെ നാടിനേക്കാള്‍ ഏറെ അകലെയാണെങ്കിലും ഇന്ത്യ എനിക്ക് വീടായി തന്നെയാണ് തോന്നിയത്. ഇന്ത്യയിലെത്തിയാല്‍ ഒരു താരമായി ഞാന്‍ മാറുന്നതായി എനിക്ക് തോന്നി. മത്സരശേഷം ആളുകള്‍ ഫോട്ടോ എടുക്കുകയും അഭിമുഖം തയ്യാറാക്കുകയും എല്ലാ ചെയ്യും. ഒരു കളിക്കാരന് ആത്മവിശ്വാസം നല്‍കാന്‍ അത് അത്യാവശ്യമാണ്’ പൊപ്ലാനിക്ക് കൂട്ടിചേര്‍്തു.

‘ആളുകള്‍ കരുതുന്നത് ഇന്ത്യന്‍ ലീഗ് തമാശയും മോശവുമാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല ഇന്ത്യന്‍ ലീഗ് വളരെ മികച്ച ലീഗാണ്. സുനിലും, സന്ദേഷും, സഹലും ആഷിഖും അടക്കം മികച്ച കളിക്കാര്‍ കളിക്കുന്ന ലീഗ്. ഇവര്‍ക്കല്ലാം അനായാസം യൂറോപ്പില്‍ കളിക്കാനാകും എന്ന് എനിക്ക് ഉറപ്പുണ്ട്. അവര്‍ക്ക് മാനസികമായി ഒരു പരിശീലകനം നല്‍കിയാല്‍ മാത്രം മതി. അവരെത്ര മികച്ചവരാണെന്ന് അവര്‍ക്ക് അറിയില്ല. സന്ദേഷിന്റെ ഫുട്‌ബോളിനോടുളള പാഷന്‍ അപാരമാണ്. അവനൊരു പോരാളിയാണ്. അവന് അനായാസം യൂറോപ്പില്‍ കളിക്കാനാകും’ പൊപ്ലാനിക്ക് വിലയിരുത്തുന്നു.

തനിക്ക് ഇന്ത്യയില്‍ മികച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവസരം ലഭിക്കുകയാണെങ്കില്‍ മെച്ചപ്പെടാനാകുമെന്നും പൊപ്ലാനിക്ക് തുറന്ന് പറയുന്നു. ഇന്ത്യയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡേവിഡ് ജയിംസിന്റെ കളി ശൈലി ഇംഗ്ലീഷ് സ്റ്റെല്‍ ആയതാണ് തനിയ്ക്ക് തിരിച്ചടിയതെന്നും വികൂനയുടെ പാസിംഗ് ഗെയിം തനിക്ക് ചേര്‍ന്നതാണെന്നും പൊപ്ലാനിക്ക് കൂട്ടിചേര്‍ത്തു.

‘ ഇന്ത്യയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാന്‍ സൂക്ഷമമായി വിലയിരുത്തുന്നുണ്ട്. വികൂന വളരെ മികച്ച പരിശീലകനാണ്. അദ്ദേഹം മോഹന്‍ ബഗാനെ മികച്ച ഫുട്‌ബോള്‍ കളിപ്പിച്ചു. കുറിയ പാസുകളും മികച്ച ഫുട്‌ബോളുമാണ് അവന്റേത്. ബാഴ്‌സലോണ ശൈലിയിലാണ് അവര്‍ കളിച്ചത്. ആ ശൈലി ഞാനും ഇഷ്ടപ്പെടുന്നു. അദ്ദേഹം എന്നെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ പൊപ്ലാനിക്ക് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

2018 സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരമാണ് പൊപ്ലാനിക്ക്. കഴിഞ്ഞ സീസണില്‍ ഹംഗേറിയന്‍ ക്ലബായ കപോസ്വരി റകോസിലേക്ക് ഒരു വര്‍ഷത്തേയ്ക്ക്് പൊപ്ലാനിക്കിനെ ലോണിന് കൈമാറിയിരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്.

2018-19 സീസണില്‍ 16 മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് പൊപ്ലാനിക്ക്. നാല് ഗോളും ഈ സ്ലൊവേനിയന്‍ മുന്നേറ്റ നിര താരം സ്വന്തമാക്കിയിരുന്നു.

You Might Also Like