Tag Archive: Jose Mourinho

  1. ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാവാൻ തയ്യാറാണെന്നറിയിച്ച് ഹൊസെ മൗറീന്യോ

    Leave a Comment

    ബ്രസീൽ ദേശീയ ടീമിന്റെ പ്രകടനത്തിൽ ആരാധകർക്ക് വളരെയധികം അതൃപ്‌തിയുള്ള സമയമാണിപ്പോൾ. 2002 ലോകകപ്പിൽ കിരീടം നേടിയതിനു ശേഷം പിന്നീടൊരു ലോകകപ്പ് ഫൈനൽ പോലും കാണാൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന ബ്രസീലിനു കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ലോകകപ്പിൽ ഖത്തറിൽ വെച്ച് സൗത്ത് അമേരിക്കയിൽ ബ്രസീലിന്റെ പ്രധാന എതിരാളികളായ അർജന്റീന കിരീടം നേടുക കൂടി ചെയ്‌തതോടെ ആ വിമർശനങ്ങൾ ഒന്നുകൂടി ശക്തമായി.

    ബ്രസീൽ ടീമിൽ വലിയൊരു മാറ്റം കൊണ്ടു വരുന്നതിനായി യൂറോപ്പിൽ നിന്നുള്ള പരിശീലകരെയാണ് അവർ ഇനി പരിഗണിക്കുന്നതെന്ന് കുറച്ചു കാലമായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി കോപ്പ അമേരിക്കക്ക് മുൻപ് ബ്രസീൽ പരിശീലകനാവാനുള്ള കരാർ ഒപ്പു വെച്ചുവെന്നും വാർത്തകൾ ശക്തമാണ്. അതിനിടയിൽ ബ്രസീൽ ടീമിന്റെ പരിശീലകനാവാൻ തയ്യാറാണെന്ന് പോർച്ചുഗീസ് മാനേജർ ഹോസെ മൗറീന്യോ അറിയിച്ചുവെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.

    റാഫേൽ റൈസാണ് മൗറീന്യോ ബ്രസീലിന്റെ പരിശീലകനാവാൻ തയ്യാറാണെന്ന് അറിയിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനായ അദ്ദേഹം ഇനി തനിക്ക് യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ നിന്നും ഓഫർ വരാനുള്ള സാധ്യതയില്ലെന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് ദേശീയ ടീമിലെ വമ്പന്മാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചെൽസി, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ, തുടങ്ങിയ വമ്പന്മാരെ മൗറീന്യോ പരിശീലിപ്പിച്ചിട്ടുണ്ട്.

    എന്നാൽ മൗറീന്യോ വരുന്നതിൽ ബ്രസീലിന്റെ ആരാധകർക്ക് വലിയ താൽപര്യം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അമിതമായി പ്രതിരോധത്തിലൂന്നി കളിക്കുന്ന മൗറീന്യോയുടെ ശൈലി ബ്രസീലിയൻ ഫുട്ബോളുമായി ചേർന്നു പോകുന്നതല്ല. അതുകൊണ്ടു തന്നെ ആൻസലോട്ടി തന്നെയാകും അവരുടെ പ്രധാന പരിഗണന. എന്നാൽ ഇറ്റാലിയൻ പരിശീലകൻ റയൽ മാഡ്രിഡിൽ തുടരാൻ തീരുമാനിച്ചാൽ ചിലപ്പോൾ മൗറീന്യോക്ക് നറുക്ക് വീഴാനുള്ള സാധ്യതയുണ്ട്.

  2. ചെൽസിയിലേക്കു തിരിച്ചു വരാനുള്ള അവസരം വേണ്ടെന്നു വെച്ച് മൗറീന്യോ

    Leave a Comment

    ഈ സീസണിൽ ഏറ്റവും മോശം ഫോമിലുള്ള പ്രീമിയർ ലീഗ് ക്ലബാണ് ചെൽസി. നിരവധി താരങ്ങളെ വമ്പൻ തുക മുടക്കി സ്വന്തമാക്കിയിട്ടും പ്രീമിയർ ലീഗിൽ ടോപ് ടെന്നിൽ പോലുമെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതിനു പുറമെ നാല് പരിശീലകരാണ് ഈ സീസണിൽ ചെൽസിയെ പരിശീലിപ്പിച്ചിട്ടുള്ളത്. അതിൽ രണ്ടു പേരെ പിഎസ്‌ജി പുറത്താക്കുകയായിരുന്നു.

    ചെൽസിയുടെ നിലവിലെ ഫോമിൽ നിന്നും അടുത്ത സീസണിൽ ടീമിനെ രക്ഷിക്കാൻ പുതിയ പരിശീലകനെ ക്ലബ് തേടുന്നുണ്ട്. വിവിധ പരിശീലകരെ സമീപിച്ച ചെൽസി ടീമിന്റെ മുൻ മാനേജരായിരുന്ന ഹോസെ മൗറീന്യോയെയും സമീപിച്ചിരുന്നു. എന്നാൽ തന്റെ മുൻ ക്ലബിന്റെ ഓഫർ പോർച്ചുഗീസ് പരിശീലകൻ നിഷേധിക്കുകയായിരുന്നു.

    നിലവിൽ റോമയുടെ പരിശീലകനാണ് മൗറീന്യോ. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് കിരീടം ടീമിന് നേടിക്കൊടുത്ത അദ്ദേഹം ഈ സീസണിൽ യൂറോപ്പ ലീഗ് നേടാനുള്ള തയ്യാറെടുപ്പിലാണ്. അതിനു പുറമെ സീരി എയിൽ ടോപ് ഫോറിൽ എത്താനുള്ള ശ്രമവും അവർ നടത്തുന്നു ഈ സാഹചര്യത്തിൽ ക്ലബിൽ തന്നെ തുടരാനാണ് മൗറീന്യോ തീരുമാനിച്ചത്.

    മൗറീന്യോ ക്ലബ്ബിലേക്ക് വരണമെന്ന് ചെൽസി ആരാധകർ ആഗ്രഹിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. റോമയെ കൂടുതൽ മികച്ച പ്രകടനത്തിലേക്ക് നയിക്കുക എന്നത് തന്നെയാവും അദ്ദേഹത്തിന് മുന്നിലുള്ള ലക്‌ഷ്യം. ക്ലബിനോടുള്ള ആത്മാർഥത കൊണ്ട് തന്നെയാണ് ചെൽസിയുടെ ഓഫർ മൗറീന്യോ നിഷേധിച്ചത്.

    അതേസമയം ചെൽസി പുതിയ പരിശീലകനെ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. മുൻ ടോട്ടനം പരിശീലകൻ മൗറീസിയോ പോച്ചട്ടിനോയാണ് അടുത്ത സീസണിൽ ചെൽസി പരിശീലകനാവുക. ടോട്ടനത്തെ ടോപ് സിക്‌സ് ക്ലബായി വളർത്തി വരാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ചെൽസിയിലും ആവർത്തിക്കാൻ കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.

  3. റോമയുടെ രീതികളിൽ അതൃപ്‌തി, മൗറീന്യോക്ക് വീണ്ടും ചെൽസിയെ പരിശീലിപ്പിക്കണം

    Leave a Comment

    ചെൽസി ഫുട്ബോൾ ക്ലബ് കണ്ട എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളാണ് ഹോസെ മൗറീന്യോ. രണ്ടു പ്രാവശ്യം അദ്ദേഹം ചെൽസിയുടെ ചുമതല ഏറ്റെടുത്തപ്പോഴും പ്രീമിയർ ലീഗ് കിരീടം ക്ലബ്ബിലേക്ക് എത്തിയിട്ടുണ്ടായിരുന്നു. മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളടക്കം എട്ടു കിരീടങ്ങൾ അദ്ദേഹം ബ്ലൂസിനു സ്വന്തമാക്കി നൽകി. അതുകൊണ്ടു തന്നെ ചെൽസി ആരാധകരുടെ മനസ്സിൽ അദ്ദേഹത്തിന് വലിയൊരു സ്ഥാനമുണ്ട്. മൗറീന്യോ ക്ലബ്ബിലേക്ക് തിരിച്ചു വരണമെന്ന് ചെൽസി ആരാധകരിൽ പലരും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.

    നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനാണ് മൗറീന്യോ. കഴിഞ്ഞ സീസണിൽ റോമക്ക് കോൺഫറൻസ് ലീഗ് കിരീടം നേടിക്കൊടുത്ത അദ്ദേഹം ഈ സീസണിൽ ടീമിനെ ടോപ് ഫോറിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. തന്റെ ലക്ഷ്യങ്ങൾ ഓരോന്നായി നടപ്പാക്കുന്ന സമയത്തും റോമയിൽ അദ്ദേഹം പൂർണമായും തൃപ്തനല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തനിക്ക് വേണ്ട താരങ്ങളെ വാങ്ങാനുള്ള സാമ്പത്തികമായ പിന്തുണ ക്ലബ് നൽകാത്തതാണ് മൗറീന്യോയുടെ അസ്വാരസ്യത്തിനു കാരണം.

    റിപ്പോർട്ടുകൾ പ്രകാരം ചെൽസിയിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ഭാര്യയും കുടുംബവും ലണ്ടനിൽ താമസിക്കുന്നതാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നതിന്റ പ്രധാന കാരണം. ചെൽസി പുതിയ പരിശീലകനെ തേടുമ്പോൾ താൽപര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ ഉടമയായ ടോഡ് ബോഹ്‍ലി താരങ്ങൾക്കായി പണം ചിലവഴിക്കാൻ മടിയില്ലാത്ത ആളാണെന്നതും മൗറീന്യോയെ ആകർഷിക്കുന്നുണ്ടാകാം.

    എന്നാൽ നിലവിലെ പരിശീലകനായ ഗ്രഹാം പോട്ടറിനെ പെട്ടന്ന് മാറ്റാൻ ചെൽസി ഒരുക്കമല്ല. അദ്ദേഹത്തിന്റെ തുടക്കം ഗംഭീരമായിരുന്നെങ്കിലും പിന്നീട് താരങ്ങൾക്ക് പരിക്ക് പറ്റിയതിനാൽ ടീമിന്റെ ഫോം മോശമായിരുന്നു. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ കൂടുതൽ താരങ്ങളെ എത്തിച്ച് ചെൽസി അദ്ദേഹത്തിന് പിന്തുണ നൽകിയിട്ടുണ്ട്. അവരെ ഉപയോഗിച്ച് മികച്ച പ്രകടനം നടത്താൻ പോട്ടർക്ക് കഴിഞ്ഞാൽ അദ്ദേഹം തന്നെ തുടരും. അതേസമയം ചെൽസി മോശം ഫോമിൽ തുടരുകയാണെങ്കിൽ മൗറീന്യോക്ക് അവസരമുണ്ട്.

  4. ബ്രസീല്‍ കോച്ചായി മൊറീഞ്ഞോ വരുന്നു, രണ്ടും കല്‍പിച്ച് കാനറികള്‍

    Leave a Comment

    സാവോപോളോ: ഖത്തര്‍ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ബ്രസീല്‍തോറ്റതിന് പിന്നാലെ കോച്ച് ടിറ്റെ രാജിവെച്ച ഒഴിവിലേക്ക് പുതിയ പരിശീലകന്‍ ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ടിറ്റെക്ക് പകരക്കാരനായി പോര്‍ച്ചുഗലില്‍ നിന്നുള്ള ഹോസെ മൊറീഞ്ഞോയെ നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഏജന്റ് ജോര്‍ജേ മെന്‍ഡസെ മുഖേനെയാണ് ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിലവില്‍ ഇറ്റാലിയന്‍ ക്ലബ് എ.സി റോമയുടെ മാനേജറാണ് 59കാരന്‍.

    അതേസമയം, പോര്‍ച്ചുഗല്‍ പരിശീലകനായിരുന്ന ഫെര്‍ണാണ്ടോ സാന്റസിന്റെ ഒഴിവിലേക്ക് പോര്‍ച്ചുഗലും മോറീഞ്ഞോയ്ക്കായി ശക്തമായി രംഗത്തുണ്ട്. നേരത്തെ പെപ് ഗ്വാര്‍ഡിയോളയ്ക്കായി ബ്രസീല്‍ ശ്രമം നടത്തിയെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ നീട്ടാനാണ് ഗ്വാര്‍ഡിയോള തീരുമാനിച്ചത്. ഇതോടെയാണ് മൊറീഞ്ഞോയിലേക്ക് ബ്രസീല്‍ ഫെഡറേഷന്‍ നീക്കം തുടങ്ങിയത്. ക്രിസ്മസ് അവധിക്കാലത്തിയായി മോറീഞ്ഞോ നിലവില്‍ സ്വന്തംനാടായ പോര്‍ച്ചുഗലിലാണുള്ളത്. നേരത്തെ ഇംഗ്ലീഷ് ക്ലബ് ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാന്‍ തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള മോറീഞ്ഞോ ഇതുവരെ ദേശീയടീം പരിശീലകസ്ഥാനമേറ്റെടുത്തിട്ടില്ല.

    അതേസമയം, എ.സി റോമക്ക് മൊറീഞ്ഞോയെ വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ല. നിലവില്‍ ഇറ്റാലിയന്‍ലീഗില്‍ മികച്ചപ്രകടനമാണ് കഴിഞ്ഞസീസണിലടക്കം മൊറീഞ്ഞ്യോക്ക് കീഴില്‍ ടീം നടത്തിയത്. ഫിഫയുടെ വേള്‍ഡ് കോച്ച് ഓഫ് ദി ഇയര്‍ പുരസ്‌കാരമടക്കം നേടിയിട്ടുണ്ട്. റയല്‍മാഡ്രിഡിന് വേണ്ടി ലാലീഗ കിരീടവും ഇന്റര്‍മിലാന് വേണ്ടി സീരി എ, ചെല്‍സിയില്‍ പ്രീമിയര്‍ലീഗ് കിരീടം, ലീഗ് കപ്പ് തുടങ്ങി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ്‌യൂറോപ്പിലെ പ്രധാനക്ലബുകളെയെല്ലാം പരിശീലിപ്പിച്ച അനുഭവസമ്പത്ത് ഗുണംചെയ്യുമെന്നാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരുതുന്നത്. ലോകകപ്പിന്റെ ഫേവറേറ്റുകളായി ഖത്തറിലെത്തിയ ടിറ്റെയുടെ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയെ മറികടക്കാനായില്ല. ഷൂട്ടൗട്ടില്‍ പിഴച്ചപ്പോള്‍ കാനറികള്‍ ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു.

  5. ക്ലബിനൊപ്പം പോർച്ചുഗൽ ദേശീയ ടീമിനെയും പരിശീലിപ്പിക്കാൻ മൗറീന്യോക്ക് ക്ഷണം

    Leave a Comment

    ഖത്തർ ലോകകപ്പിൽ നിന്നുള്ള പോർച്ചുഗലിന്റെ പുറത്താകൽ തീർത്തും അപ്രതീക്ഷിതമായ ഒന്നായിരുന്നു. പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്‌സർലണ്ടിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് കീഴടക്കി വമ്പൻ ഫോമിലാണെന്ന് കാണിച്ച ടീം ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു. എല്ലാ പൊസിഷനിലും മികച്ച താരങ്ങളുണ്ടായ ടീമായിട്ടും മൊറോക്കോയുടെ പ്രതിരോധം പൊളിക്കാൻ പോർച്ചുഗലിന് കഴിഞ്ഞില്ല.

    പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തു പോയതോടെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് പുറത്തു പോകുമെന്ന കാര്യത്തിലും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതോടെ പുതിയൊരു പരിശീലകനെ തേടുകയാണ് പോർച്ചുഗൽ ദേശീയ ടീം. റൊണാൾഡോയുടെ ഭാവി എന്താണെന്ന് അറിയില്ലെങ്കിലും മികച്ച യുവതാരങ്ങളുള്ള ടീമിനെ മുന്നോട്ടു നയിക്കാൻ കഴിവു തെളിയിച്ച ഒരു പരിശീലകനെ തന്നെയാണ് പോർച്ചുഗൽ തേടുന്നത്.

    അതിനിടയിൽ ലോകഫുട്ബോളിലെ വമ്പൻ പരിശീലകരിൽ ഒരാളായ ഹോസെ മൗറീന്യോയെ പോർച്ചുഗൽ ബന്ധപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇറ്റാലിയൻ മാധ്യമം ഗസറ്റ ഡെല്ല സ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോർട്ടോ, ഇന്റർ മിലാൻ തുടങ്ങിയ ടീമുകൾക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുകയും നാല് വ്യത്യസ്‌ത ലീഗ് കിരീടങ്ങൾ ഉയർത്തുകയും ചെയ്‌തിട്ടുള്ള മൗറീന്യോക്ക് പോർച്ചുഗലിനെ മികച്ചതാക്കാൻ കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

    നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനാണ് മൗറീന്യോ. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് കിരീടം റോമക്ക് നേടിക്കൊടുത്ത മൗറീന്യോക്ക് ടീമിനെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുകയെന്ന ഉത്തരവാദിത്വം ഇപ്പോഴുണ്ട്. എന്നാൽ അതിനു കോട്ടം വരാത്ത രീതിയിൽ പോർച്ചുഗൽ ടീമിന്റെ പരിശീലകനായി നിൽക്കുമ്പോൾ തന്നെ റോമയുടെ മാനേജരായി അദ്ദേഹത്തിന് തുടരാൻ കഴിയുമെന്ന വ്യത്യസ്‌തമായ ഓഫറാണ് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടു വെച്ചിരിക്കുന്നത്.

    ക്ലബിനെയും ദേശീയ ടീമിനെയും ഒരുമിച്ച് പരിശീലിപ്പിക്കുകയെന്നത് ഒരു മാനേജറെ സംബന്ധിച്ച് തീർത്തും ദുഷ്‌കരമായ കാര്യമാണ്. എന്നാൽ മൗറീന്യോക്ക് ഇക്കാര്യത്തിൽ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം ഇത് നടപ്പിൽ വരണമെങ്കിൽ റോമ കൂടി സമ്മതം മൂളേണ്ടി വരും. മൗറീന്യോയെ വെച്ച് വലിയൊരു പ്രോജക്റ്റ് മുന്നോട്ടു കൊണ്ടു പോകുന്ന അവർ അതിനു മുതിരാൻ യാതൊരു സാധ്യതയുമില്ല.

  6. വെസ്റ്റ്‌ഹാമിനെതിരായ തോൽവി, ലാംപാർഡിനു പിന്നാലെ മൗറിഞ്ഞോയും പുറത്താക്കൽ ഭീഷണിയിൽ

    Leave a Comment

    ലാംപാർഡിനു പിന്നാലെ പ്രീമിയർ ലീഗിലെ മറ്റൊരു പ്രമുഖ പരിശീലകൻ കൂടി പുറത്താവലിൻ്റെ വക്കിലെത്തി നിൽക്കുകയാണ്. മറ്റാരുമല്ല ലോക പ്രശസ്ത പരിശീലകനായ ടോട്ടനം ഹോട്സ്പറിൻ്റെ സ്വന്തം ഹോസെ മൗറിഞ്ഞോയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ടോട്ടനത്തിൻ്റെ സമീപകാലത്തെ പ്രകടനമാണ് മൗറീഞ്ഞോക്ക് തിരിച്ചടിയായി ഭവിച്ചിരിക്കുന്നത്.

    ടോട്ടനത്തിൻ്റെ പ്രകടനം കണക്കിലെടുക്കുകയാണെങ്കിൽ ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ അഞ്ചു പരാജയങ്ങളാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഒപ്പം എഫ്എ കപ്പിൽ എവർട്ടണോട് തോറ്റു പുറത്താവുകയും ചെയ്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ്ഹാമിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അടിയറവു പറഞ്ഞതോടെയാണ് ലാംപാർഡിനു സമാനമായ സാഹചര്യം മൗറിഞ്ഞൊക്കും ഉയർന്നു വന്നിരിക്കുന്നത്.

    ക്രിസ്തുമസിന് മുൻപ് കിരീടത്തിനായി മികച്ച പോരാട്ടം കാഴ്ച വെച്ചിരുന്ന ടീമായിരുന്നു ടോട്ടൻമെങ്കിലും പിന്നീടുള്ള തോൽവികൾ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് തള്ളിയിടുകയായിരുന്നു. ടോട്ടനത്തിനു മുൻപിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരബാവോ കപ്പ്‌ ഫൈനലും യൂറോപ്പ ലീഗിൽ അടുത്ത റൗണ്ടിലേക്ക് കടക്കാൻ സാധ്യതയുള്ള ഓസ്ട്രിയൻ ക്ലബ്ബായ വോൾവ്സ്ബർഗറിനെതിരെ 4-1ന്റെ മികച്ച വിജയവും എടുത്തു പറയാനുള്ള നേട്ടമായി നിലനിൽക്കുന്നുണ്ടെങ്കിലും സമീപകാലത്തെ ഫോമിലുള്ള കുറവാണ് ക്ലബ്ബിനെ മാറ്റിചിന്തിപ്പിക്കുന്നത്.

    എന്നാൽ ഈ തോൽവിക്കു ശേഷവും ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ താൻ തന്നെയാണെന്നാണ്‌ മൗറിഞ്ഞോ അവകാശപെട്ടത്. തന്റെ പരിശീലനരീതികൾ ലോകത്തുള്ള ഏതൊരു പരിശീലകനേക്കാൾ മികച്ചതാണെന്നാണ് മൗറിഞ്ഞോ അഭിപ്രായപ്പെട്ടത്. എന്തായാലും ടോട്ടനത്തിലെ മൗറിഞ്ഞോയുടെ ഭാവി വരും മത്സരങ്ങളിലെ ഫലങ്ങളെ അനുസരിച്ചായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

  7. ചെൽസിക്കൊപ്പം കിരീടം നേടുക എളുപ്പമുള്ള കാര്യമാണ്, ടൂഹലിനു സമ്മർദം കൂട്ടി മൗറിഞ്ഞോ

    Leave a Comment

    അടുത്തിടെയാണ് ഫ്രാങ്ക് ലാംപാർഡിനെ പുറത്താക്കി ചെൽസി മുൻ പിഎസ്‌ജി പരിശീലകനായ തോമസ് ടൂഹലിനെ നിയമിക്കുന്നത്. സീസണിന്റെ ആദ്യപകുതി വരെ ലാംപാർഡിനു കീഴിൽ കളിച്ച ചെൽസി ടീമിനെ പരിശീലിപ്പിക്കുകയെന്ന ദൗത്യമാണ് ടൂഹലിനു മുന്നിലുള്ളത്. 200 മില്യണിലധികം പണം മുടക്കി പുതിയ താരങ്ങളെ കൂടാരത്തിലെത്തിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെയാണ് ചെൽസി ഉടമ റോമൻ അബ്രമോവിച്ച് ലാംപാർഡിനെ പുറത്താക്കി ടൂഹലിനെ നിയമിക്കുന്നത്.

    ലാംപാർഡിനു ചെൽസിയിലുണ്ടായിരുന്ന അതേ സമ്മർദ്ദമായിരിക്കും ടൂഹലിനും ഇനി അനുഭവിക്കേണ്ടി വരിക. എന്നാൽ ഈ സാഹചര്യത്തിൽ തോമസ് ടൂഹലിനു കൂടുതൽ സമ്മർദ്ദം നൽകുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ചെൽസി പരിശീലകനും നിലവിൽ ടോട്ടനം ഹോട്സ്പറിന്റെ ബോസുമായ ഹോസെ മൗറിഞ്ഞോ. ഇന്ന്‌ നടന്ന ചെൽസി-ടോട്ടനം മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “ചെൽസിയെ പരിശീലിപ്പിക്കുകയെന്നത് ബുദ്ദിമുട്ടേറിയ കാര്യമാണെന്ന് എനിക്കു തോന്നുന്നില്ല. കാരണം ചെൽസിക്കൊപ്പം മൂന്നു വട്ടം എനിക്ക് ചാമ്പ്യനാവാൻ സാധിച്ചിട്ടുണ്ട്. കാർലോ ആഞ്ചെലോട്ടി കിരീടം നേടിയിട്ടുണ്ട്. അന്റോണിയോ കോണ്ടെയും ചാമ്പ്യനായിരുന്നു. അതൊരിക്കലും ബുദ്ദിമുട്ടേറിയതല്ല കാരണം ഞങ്ങൾക്കവിടെ കിരീടം നേടാൻ സാധിച്ചിട്ടുണ്ട്. ”

    “ചെൽസിയിൽ ഒരുപാട് മികച്ച താരങ്ങളുണ്ടാവാറുണ്ട്. മികച്ച സ്‌ക്വാഡ് ഉള്ള ചെൽസിയെ പരിശീലിപ്പിക്കാൻ നല്ല പരിശീലകർക്കെല്ലാം സന്തോഷമുള്ള കാര്യമാണ്. കാരണം അവിടെയുള്ള താരങ്ങൾക്കെല്ലാം കിരീടങ്ങൾ നേടിക്കൊടുക്കാനുള്ള കഴിവുള്ളവരാണ്. എന്റെ കാര്യത്തിൽ രണ്ടു കാലയളവിൽ ഞാനവിടെയുണ്ടായിരുന്നു ഒപ്പം കിരീടങ്ങൾ നേടാനും സാധിച്ചിട്ടുണ്ട്.” മൗറിഞ്ഞോ പറഞ്ഞു.

  8. കരാർ ഇതുവരെയും പുതുക്കിയില്ല, റാമോസിനെ റാഞ്ചാൻ മൗറിഞ്ഞോ അണിയറയിലൊരുങ്ങുന്നു

    Leave a Comment

    റയൽ മാഡ്രിഡിൽ മധ്യനിരയിലെ മാന്ത്രികനായ ലൂക്കാ മോഡ്രിച്ചിന്റെ കരാർ 2022 വരെ പുതുക്കിയെങ്കിലും പ്രതിരോധത്തിലെ സുപ്രധാനതാരവും ക്യാപ്റ്റനുമായ സെർജിയോ റാമോസിന്റെ കരാറിന്റെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ലെന്നത് റയൽ മാഡ്രിഡ്‌ ആരാധകർക്കിടയിൽ ആശങ്കയുണർത്തുന്നുണ്ട്. റാമോസില്ലാത്ത മത്സരങ്ങളിൽ റയൽ പ്രതിരോധം പ്രതീക്ഷിച്ച പ്രകടനം നടത്താതെ പോവുന്നതാണ് പ്രധാന പ്രശ്നമായി ഉയരുന്നത്.

    സാലറി കുറക്കാൻ സമ്മതിച്ചത് കൊണ്ടാണ് ലൂക്ക മോഡ്രിച്ചിനെ റയൽ നിലനിർത്താൻ തീരുമാനമായതെങ്കിലും  റാമോസിന്റെ കാര്യം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. നിലവിലെ ശമ്പളത്തിൽ തന്നെ രണ്ടു വർഷത്തെ കരാറാണ് റാമോസിന്റെ ആവശ്യം. എന്നാൽ പ്രായമായ താരങ്ങൾക്ക് റയൽ മാഡ്രിഡിന്റെ പോളിസിയിൽ ഒരു വർഷത്തെ കരാറാണ് നൽകാറുള്ളത്. ഓരോ വർഷവും അത് പുതുക്കുന്ന രീതിയാണ് തുടർന്ന് പോരുന്നത്. എന്നാൽ റാമോസ് ഈ ആവശ്യത്തിൽ തന്നെ തുടരുന്നതാണ് കരാർ പുതുക്കുന്നത് വൈകുന്നത്.

    എന്നാൽ റയലിലെ റാമോസിന്റെ സാഹചര്യങ്ങൾ നിരീക്ഷിച്ച് മുൻ പരിശീലകനായ ജോസെ മൗറിഞ്ഞോ താരത്തിന്റെ പിറകിലുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടോട്ടനത്തിലേക്ക് നിലവിൽ രണ്ടു താരങ്ങളെ റയൽ മാഡ്രിഡിൽ നിന്നും സ്വന്തമാക്കാൻ മൗറിഞ്ഞോക്ക് സാധിച്ചിട്ടുണ്ട്. ഗാരെത് ബെയ്‌ലിനും സെർജിയോ റെഗ്വിലോണും പിന്നാലെ റാമോസിനെയും സ്വന്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്.

    ഇംഗ്ലീഷ് മാധ്യമമായ ഈവെനിംഗ് സ്റ്റാൻഡേർഡ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. റാമോസിന് മുൻപ് ലൂക്കാ മോഡ്രിച്ചിനെയും ടോട്ടനം ലക്ഷ്യമിട്ടിരുന്നു. മോഡ്രിച്ച് കരാർ പുതുക്കിയതോടെ ശ്രദ്ധ റാമോസിലേക്ക് തിരിയുകയായിരുന്നു. ബെയ്‌ലിനെ തിരിച്ചു റയൽ മാഡ്രിഡിലേക്ക് വിടാനുള്ള നീക്കവും ടോട്ടനത്തിന്റെ ഭാഗത്തു നിന്നുമുണ്ട്. ഇത് റയലിനു വീണ്ടും തിരിച്ചടിയാവുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല.

  9. ബെയ്ലിലും റെഗ്വിലോണിലും നിർത്താനുദ്ദേശമില്ല, മറ്റൊരു റയൽ മാഡ്രിഡ്‌ താരത്തിനായി മൗറിഞ്ഞോ

    Leave a Comment

    റയൽ മാഡ്രിഡിൽ നിന്നും പ്രീമിയർ ലീഗ് വമ്പന്മാരായ ഹോസെ മൗറിഞ്ഞോയുടെ ടോട്ടനം ഹോട്സ്പറിലേക്ക് ചേക്കേറിയ രണ്ടു താരങ്ങളാണ് ഗാരെത് ബെയ്ലും സെർജിയോ റെഗ്വിലോണും. പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തുടരുന്ന ടോട്ടനത്തിലേക്ക് മറ്റൊരു റയൽ മാഡ്രിഡ് താരത്തെ കൂടി സ്വന്തമാക്കാനുള്ള ശ്രമമാരംഭിച്ചിരിക്കുകയാണ് മൗറിഞ്ഞോയും സംഘവും.

    റയലിന്റെ മധ്യനിരയിലെ മാന്ത്രികനും ബാലൺ ഡിയോർ ജേതാവുമായ സാക്ഷാൽ മോഡ്രിച്ചിനെയാണ് ടോട്ടനം നോട്ടമിട്ടിരിക്കുന്നത്. മുൻ ടോട്ടനം ഹോട്സ്പർ താരമായ മോഡ്രിച് റയൽ മാഡ്രിഡിൽ ഈ സീസണാവസാനം കരാർ അവസാനിക്കാനിരിക്കുന്ന താരമാണ്. റയലിൽ പുതിയ കരാറിനായി മോഡ്രിച്ച്‌ ശ്രമിക്കുന്നുണ്ടെങ്കിലും പെരെസിന്റെ ഭാഗത്തു നിന്നും ഇതുവരെയും താരത്തെ നിലനിർത്താൻ ഒരു നീക്കങ്ങളും ഉണ്ടായിട്ടില്ലെന്നത് ടോട്ടനത്തിനു അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്.

    സ്പാനിഷ് മാധ്യമമായ എൽ ചിരിങ്യുറ്റോ ഡി ജൂഗോനെസ് ആണ് ഈ വാർത്താ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാനു മോഡ്രിച്ചിനെ നിലനിർത്തണമെന്നുണ്ടെങ്കിലും മറ്റു പ്രധാനതാരങ്ങളായ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെയും ലൂക്കാസ് വാസ്കസിന്റെയും കരാർ മോഡ്രിച്ചിന് സമാനമായി പുതുക്കേണ്ട സാഹചര്യമാണുള്ളതെന്നത് പ്രസിഡന്റായ ഫ്ലോരെന്റിനോ പെരസിനെ സമ്മർദത്തിലാക്കുന്നുണ്ട്.

    റയൽ മാഡ്രിഡ്‌ മോഡ്രിച്ചിനെ നിലനിർത്താൻ ശ്രമിക്കുമെങ്കിലും വരുന്നത് ജനുവരി ട്രാൻസ്ഫറിൽ മോഡ്രിച്ചിനെ ടോട്ടനത്തിലെത്തിക്കാൻ മൗറീഞ്ഞോ ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2012ൽ ടോട്ടനത്തിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ മോഡ്രിച്ചിന് റയലിനൊപ്പം രണ്ടു ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യൻസ്‌ലീഗ് കിരീടങ്ങളും നേടാൻ സാധിച്ചിട്ടുണ്ട്.

  10. സിറ്റി സൂപ്പർതാരത്തെ തടഞ്ഞാൽ വിലകൂടിയ പന്നിക്കാൽ, വാഗ്ദാനം പാലിച്ച് ഹോസെ മൗറിഞ്ഞോ

    Leave a Comment

    കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രീമിയർലീഗ് മത്സരത്തിൽ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഹോസെ മൗറിഞ്ഞോയുടെ ടോട്ടനം ഹോട്സ്പർ ലീഗിൽ ഒന്നാമതെത്തിയിരുന്നു. സൺ ഹ്യുങ് മിന്നിന്റെയും മധ്യനിരതാരം ലോ സെൽസോയുടെയും ഗോളുകളാണ് ടോട്ടനത്തിനു മിന്നും വിജയം സമ്മാനിച്ചത്. എന്നാൽ മത്സരത്തിനു ശേഷം ജോസെ മൗറിഞ്ഞോ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ഒരു ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.

    മൗറിഞ്ഞോയും ടോട്ടനത്തിന്റെ സ്പാനിഷ് ലെഫ്റ്റ്ബാക്കായ സെർജിയോ റെഗ്വിലോണും ഒരു പന്നിക്കാലിന്റെ അടുത്ത് നിൽക്കുന്ന ചിത്രമാണ് മൗറീഞ്ഞോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിയിരിക്കുന്നത്. പോസ്റ്റിനു അടിക്കുറിപ്പായി “വാക്കെപ്പോഴും വാക്കായിരിക്കും, ഇതെനിക്ക് 500 യൂറോ ചെലവുണ്ടാക്കിയെങ്കിലും ഞാൻ എന്റെ വാക്ക് പാലിക്കാറാണ് പതിവ്” എന്നും ചേർത്തിരുന്നു.

    എന്നാൽ ഈ സംഭവത്തിനു പിന്നിൽ രസകരമായ മറ്റൊരു സംഭവമുണ്ട്. സിറ്റി മത്സരത്തിനു മുന്നോടിയായി മൗറീഞ്ഞോ സെർജിയോ റെഗ്വിലോണിനു ഒരു വാഗ്ദാനം നൽകിയിരുന്നു. സ്പാനിഷ് മാധ്യമമായ എബിസിയുടെ റിപ്പോർട്ടുകൾ പ്രകാരം മത്സരത്തിൽ സിറ്റി താരമായ റിയാദ് മെഹ്രസ് റെഗ്വിലോണെ ഡ്രിബിൾ ചെയ്തു പോവുന്നത് തടഞ്ഞാൽ ലോകത്തെ ഏറ്റവും വിലകൂടിയ ഐബീരിയൻ പന്നിക്കാൽ മൗറിഞ്ഞോ വാഗ്ദാനം ചെയ്തുവെന്നാണ് അറിയാനാകുന്നത്.

    650 ഡോളർ അഥവാ നാൽപത്തിഎണ്ണായിരത്തിലധികം രൂപയാണ് ഈ അപൂർവ പന്നിയുടെ ഒരു കാലിന്റെ വിലയായി കണക്കാക്കപ്പെടുന്നത്. എന്തായാലും മൗറിഞ്ഞോ റെഗ്വിലോണു നൽകിയ വാഗ്ദാനം അങ്ങനെ പാലിക്കപ്പെട്ടിരിക്കുകയാണ്. മൗറിഞ്ഞോ മാത്രമല്ല ഇങ്ങനെ താരങ്ങൾക്ക് ഭക്ഷണം വാഗ്ദാനം ചെയ്ത് പ്രചോദനം നൽകിയിട്ടുള്ളത്. മുൻ ടോട്ടനം പരിശീലകനായ പൊചെട്ടിനോയും ഈ രീതി പിന്തുടർന്നിട്ടുണ്ട്. ലോക്കൽ ഡെർബിയായ വെസ്റ്റ്ഹാമുമായുള്ള മത്സരശേഷം മാംസാഹാരശാലയിലേക്ക് മൊത്തം സ്‌ക്വാഡിനെ കൊണ്ടു പോയിരുന്നു. ശേഷം മൊത്തം ബിൽ നൽകിയതും പൊചെട്ടിനോ തന്നെയാണ്.