പരിക്കിന്റെ വേദന സഹിച്ചാണ് ഓരോ മത്സരവും കളിക്കുന്നത്, വെളിപ്പെടുത്തലുമായി ബ്രസീലിയൻ താരം
Leave a Commentകഴിഞ്ഞ രണ്ടു ട്രാൻസ്‌ഫർ ജാലകങ്ങളിലായി നിരവധി താരങ്ങളെ ടീമിലെത്തിച്ച് ഈ സീസണിനായി ഒരുങ്ങിയ ടോട്ടനം ഹോസ്‌പർ മികച്ച പ്രകടനമാണ് നടത്തുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ടോട്ടനം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. എന്നാൽ ടീമിലെ പ്രധാന താരമായ ദേജൻ കുലുസേവ്സ്കി പരിക്കേറ്റു പുറത്തു പോയത് അവരുടെ ഫോമിനെ ബാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
സെപ്‌തംബർ പകുതി മുതൽ കുലുസേവ്സ്കി ടോട്ടനത്തിനായി കളിക്കുന്നില്ല. എന്നാൽ താരത്തിന്റെ അഭാവത്തിലും മികച്ച പ്രകടനം നടത്താൻ ടീമിന് കഴിയുന്നത് ബ്രസീലിയൻ താരം ലൂക്കാസ് മോറ ആ പൊസിഷനിൽ തിളങ്ങുന്നതു കൊണ്ടാണ്. പരിക്കു കാരണം രണ്ടു മാസത്തോളം കളത്തിനു വെളിയിലിരുന്ന താരം കഴിഞ്ഞ മാസമാണ് കളിക്കളത്തിലേക്ക് തിരിച്ചു വന്നത്. എന്നാൽ ഇപ്പോഴും താൻ പരിക്കിന്റെ വേദനകൾ സഹിച്ചാണ് കളിക്കുന്നതെന്നാണ് താരം പറയുന്നത്.
“ഞാൻ തിരിച്ചു വന്നതിലും ടീമിനെ സഹായിക്കാൻ കഴിയുന്നതിലും വളരെ സന്തോഷമുണ്ട്. വളരെ കുറച്ച് മത്സരങ്ങളിൽ നിന്നും എന്റെ ഏറ്റവും മികച്ച ഫോം കണ്ടെത്താൻ കഴിയില്ല. പടിപടിയായി ഞാനവിടെയെത്തും. ഞാനിപ്പോഴും ചികിത്സ തുടരുന്നുണ്ട്. വേദനയും സഹിച്ച് എനിക്ക് കളിക്കാൻ കഴിയും, അത് കൈകാര്യം ചെയ്യാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മൈതാനത്ത് തുടരുകയും എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യം ചെയ്യുകയുമാണ്. ഒരു ഫുട്ബോൾ താരത്തെ സംബന്ധിച്ച് വേദനയില്ലാതെ കളിക്കുകയെന്നത് പലപ്പോഴും അസാധ്യമാണ്.” ലൂകാസ് മൗറ പറഞ്ഞു.
Lucas Moura has added to Tottenham’s injury problems by revealing he is having to play through the pain barrier
✍️|@johncrossmirrorhttps://t.co/hrL3v30GB6
— Mirror Football (@MirrorFootball) November 3, 2022
ഈ സീസണിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച ലൂക്കാസ് മൗറ ഒരു ഗോളോ അസിസ്റ്റോ ഇതുവരെയും നേടിയിട്ടില്ലെങ്കിലും ടീമിന്റെ മുന്നേറ്റനിരയെ സഹായിക്കാൻ താരത്തിന് കഴിയുന്നുണ്ട്. അതേസമയം മുപ്പതുകാരനായ താരത്തിന് ലോകകപ്പ് ടീമിൽ ഇടം ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. നിരവധി മികച്ച താരങ്ങളാൽ ബ്രസീലിന്റെ മുന്നേറ്റനിര അനുഗ്രഹീതമാണെന്നതു തന്നെയാണ് അതിനു കാരണം.