Tag Archive: Cristiano Ronaldo

  1. നിയന്ത്രണം നഷ്‌ടമായി റഫറിക്ക് നേരെ കയ്യോങ്ങി റൊണാൾഡോ, മെസി ചാന്റുകളുമായി പരിഹസിച്ച് ആരാധകരും

    Leave a Comment

    സൗദി അറേബ്യയിലെ സൂപ്പർ കപ്പ് മത്സരത്തിനിടെ നിയന്ത്രണം നഷ്‌ടമായി രൂക്ഷമായ രീതിയിൽ പ്രതികരിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പുകാർഡ്. ഇന്നലെ അൽ ഹിലാലും റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിൽ അൽ ഹിലാലിനോട് തോൽവി വഴങ്ങിയ അൽ നസ്ർ ടൂർണമെന്റിൽ നിന്നും പുറത്താവുകയും ചെയ്‌തു.

    ഗോളുകളൊന്നും പിറക്കാതിരുന്ന ആദ്യത്തെ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ അൽ ഹിലാൽ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. തിരിച്ചു വരാനുള്ള ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടതിന്റെ രോഷമാണ് റൊണാൾഡോ പ്രകടിപ്പിച്ചത്. ഒരു ത്രോ ഇൻ എടുക്കാൻ ശ്രമിക്കുന്നതിനിടെ അത് തടുക്കാൻ വന്ന താരത്തെ റൊണാൾഡോ കൈമുട്ടു കൊണ്ട് ഇടിച്ചിടുകയായിരുന്നു.

    റൊണാൾഡോയുടെ പ്രവൃത്തിക്ക് ചുവപ്പുകാർഡ് നൽകാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. റഫറി റെഡ് കാർഡ് നൽകിയതോടെ അവരെ ഇടിക്കാൻ റൊണാൾഡോ കയ്യുയർത്തുന്നതും മത്സരത്തിന്റെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അതേസമയം റൊണാൾഡോക്ക് ചുവപ്പുകാർഡ് ലഭിച്ചപ്പോൾ മെസിയുടെ പേര് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാണ് അൽ ഹിലാൽ ആരാധകർ പരിഹസിച്ചത്.

    മത്സരത്തിൽ തോറ്റതോടെ ഈ സീസണിൽ പ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു കിരീടം കൂടി അൽ നസ്റിന് നഷ്‌ടമായി. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിൽ എത്തിയതിനു ശേഷം ഒരു പ്രധാന കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് അൽ നസ്റിന് നാണക്കേട് തന്നെയാണ്. സൗദി പ്രൊ ലീഗിൽ അൽ ഹിലാലിനേക്കാൾ വളരെ പിന്നിലാണ് അൽ നസ്ർ.

  2. മെസിയെ തളർത്താൻ റൊണാൾഡോ ചാന്റുകൾ, സെക്കൻഡുകൾക്കകം ഗോളടിച്ച് അർജന്റീന താരം

    Leave a Comment

    സീസൺ ആരംഭിച്ചതോടെ ഇന്റർ മിയാമിയിൽ മികച്ച ഫോമിലാണ് ലയണൽ മെസി കളിക്കുന്നത്. ഇതുവരെ ഇന്റർ മിയാമിക്കൊപ്പം കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിക്കുകയോ ഗോളിന് വഴിയൊരുക്കുകയോ ചെയ്‌തിട്ടുള്ള താരത്തിന് അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുമാണ് അഞ്ചു മത്സരങ്ങളിൽ സമ്പാദ്യം. മെസിയുടെ കരുത്തിൽ കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്കും ഇന്റർ മിയാമി മുന്നേറി.

    രണ്ടു പാദങ്ങളായി നടന്ന പ്രീ ക്വാർട്ടർ മത്സരത്തിന്റെ ആദ്യപാദത്തിൽ ഇന്റർ മിയാമി സമനില നേടിയപ്പോൾ മെസി ഒരു ഗോൾ നേടിയിരുന്നു. സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിക്കാൻ മെസിക്ക് കഴിഞ്ഞു. രണ്ടു പാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം നേടിയത്.

    മത്സരത്തിൽ ലയണൽ മെസിയെ മാനസികമായി തളർത്താൻ എതിരാളികളായ നാഷ്‌വിൽ ആരാധകർ ശ്രമിച്ചിരുന്നു. സ്റ്റേഡിയത്തിൽ റൊണാൾഡോയുടെ പേര് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാണ് നാഷ്‌വിൽ ആരാധകർ ലയണൽ മെസിയെ തളർത്താൻ ശ്രമിച്ചത്. എന്നാൽ ഈ ചാന്റുകൾ ഉയർന്നു സെക്കൻഡുകൾ തികയും മുൻപേ ലയണൽ മെസി ഗോൾ നേടി അവരെ നിശബ്‌ദമാക്കി.

    കുറച്ചു ദിവസങ്ങൾക്കു മുൻപേ മെസി ചാന്റുകൾ മുഴക്കിയ ആരാധകർക്കെതിരെ റൊണാൾഡോ അശ്ളീല ആംഗ്യം കാണിച്ച് വിലക്ക് വാങ്ങിയിരുന്നു. അതിനിടെയാണ്റൊണാൾഡോ ചാന്റുകൾ മുഴക്കി തന്നെ തളർത്താൻ ശ്രമിച്ച ആരാധകരുടെ വായടപ്പിക്കാൻ മെസിക്ക് കഴിഞ്ഞത്. താരം ചെയ്‌തത്‌ ഒരു ഹീറോയിസമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

  3. പന്ത് വലയിലേക്ക് തട്ടിയിടാൻ കഴിയാതെ റൊണാൾഡോ, അൽ നസ്ർ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

    Leave a Comment

    എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ പുറത്ത്. ആദ്യപാദ മത്സരത്തിൽ ഒരു ഗോളിന്റെ തോൽവിയേറ്റു വാങ്ങിയ അൽ നസ്ർ രണ്ടാം പാദത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവിയേറ്റു വാങ്ങുകയായിരുന്നു.

    അർജന്റീന ഇതിഹാസമായ ഹെർനാൻ ക്രെസ്പോ പരിശീലിപ്പിക്കുന്ന അൽ ഐനിനെതിരെ വിജയം മാത്രം ലക്ഷ്യമിട്ടാണ് അൽ നസ്ർ ഇറങ്ങിയത്. മത്സരത്തിൽ റൊണാൾഡോ ഒരു സുവർണാവസരം തുലച്ചത് ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യമായിരുന്നു. വെറും മൂന്നടി അകലെ നിന്നും ഗോൾകീപ്പറുടെ കയ്യിൽ നിന്നും തെറിച്ചു പോയ പന്ത് റൊണാൾഡോ പുറത്തേക്കാണ് അടിച്ചു കളഞ്ഞത്.

    എന്നാൽ മത്സരത്തിൽ അൽ നസ്‌റിന്റെ ഒരു നിർണായകമായ ഗോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ അവസാന മിനുട്ടിലാണ് പെനാൽറ്റിയിലൂടെ റൊണാൾഡോ ടീമിനെ മുന്നിലെത്തിച്ച ഗോൾ നേടിയത്. റൊണാൾഡോയുടെ ഗോൾ ഇല്ലായിരുന്നെങ്കിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളില്ലായിരുന്നു.

    പെനാൽറ്റി ഷൂട്ടൗട്ടിൽ റൊണാൾഡോ ഒഴികെ കിക്കെടുത്ത ഒരു അൽ നസ്ർ താരത്തിനും ഗോൾ നേടാൻ കഴിഞ്ഞില്ല. ഇതോടെ അൽ ഐനിന്റെ വിജയം എളുപ്പമായി. മത്സരത്തിൽ തോറ്റു പുറത്തായതോടെ ഈ സീസണിൽ പ്രധാന കിരീടം നേടാമെന്ന അൽ നസ്‌റിന്റെ പ്രതീക്ഷ അവസാനിച്ചു. സൗദി പ്രൊ ലീഗിൽ അൽ നസ്റിന് ഇപ്പോൾ തന്നെ കിരീടപ്രതീക്ഷയില്ല.

  4. റൊണാൾഡോയുടെ വാക്കുകൾ സത്യമായി, സൗദി പ്രൊ ലീഗ് മെസിയുടെ എംഎൽഎസിനേക്കാൾ മികച്ചതു തന്നെ

    Leave a Comment

    സൗദി അറേബ്യയിൽ വെച്ച് നടന്ന റിയാദ് കപ്പിൽ മത്സരിക്കാനായി എത്തിയ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയെ നിലം തൊടാതെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പറപ്പിച്ചു വിട്ടത്. ആദ്യത്തെ പന്ത്രണ്ടു മിനുട്ടിൽ തന്നെ മൂന്നു ഗോളുകൾ നേടിയ അൽ നസ്ർ അതിനു ശേഷം മൂന്നു ഗോളുകൾ കൂടി നേടി എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് ഇന്റർ മിയാമിക്കെതിരെ നേടിയത്.

    മത്സരത്തിൽ പരിക്ക് കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല. ലയണൽ മെസിയും ഇന്റർ മിയാമിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ലെങ്കിലും അവസാനത്തെ കുറച്ച് മിനിറ്റുകളിൽ താരം കളത്തിലിറങ്ങിയിരുന്നു. അപ്പോൾ തന്നെ ആറു ഗോളുകൾ നേടിയിരുന്ന അൽ നസ്‌റിനെതിരെ തിരിച്ചു വരാനുള്ള യാതൊരു സാധ്യതയും ഇന്റർ മിയാമിക്ക് അവശേഷിച്ചിരുന്നില്ല.

    അൽ നാസറിന്റെ വിജയത്തിൽ റൊണാൾഡോ നടത്തിയ ഒരു പരാമർശം സത്യമാണെന്നു തെളിയുന്നുണ്ട്. ലയണൽ മെസി കളിക്കുന്ന എംഎൽഎസ് എന്ന ലീഗിനേക്കാൾ സൗദി പ്രൊ ലീഗ് മികച്ചതാണെന്ന് റൊണാൾഡോ അഭിപ്രായപ്പെട്ടിരുന്നു. ഇന്നലത്തെ മത്സരത്തിലൂടെ അത് തെളിയിക്കപ്പെട്ടു. മെസി ഇല്ലെങ്കിലും സുവാരസ്, ആൽബ, ബുസ്‌ക്വറ്റ്സ് തുടങ്ങിയ താരങ്ങളുമായി ഇറങ്ങിയ ഇന്റർ മിയാമിക്ക് ഒന്ന് പൊരുതാൻ പോലും കഴിഞ്ഞില്ല.

    കഴിഞ്ഞ സീസണിൽ എംഎൽഎസിൽ അവസാനസ്ഥാനങ്ങളിലായിരുന്ന ഇന്റർ മിയാമി പ്രീ സീസണിൽ വളരെ മോശം പ്രകടനമാണ് നടത്തുന്നത്. അഞ്ചു മത്സരങ്ങൾ കളിച്ച അവർ ഒരെണ്ണത്തിലും വിജയം നേടിയിട്ടില്ലെന്നു മാത്രമല്ല, നാലെണ്ണത്തിലും തോൽവി വഴങ്ങുകയും ചെയ്‌തു. അതുകൊണ്ടു തന്നെ പുതിയ സീസണിന് ഇറങ്ങുമ്പോൾ ടീമിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.

  5. വർഷങ്ങളായി ഈ അവാർഡുകൾ നേടാത്തവർക്ക് അതൊക്കെ തോന്നും, റൊണാൾഡോയെ കളിയാക്കി അർജന്റീന താരം

    Leave a Comment

    ഏതാനും ദിവസങ്ങളായി ക്രിസ്റ്റ്യാനോ റൊണാൾഡോ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഗ്ലോബ് സോക്കർ അവാർഡ് നേടിയ ചടങ്ങിന് ശേഷം ബാലൺ ഡി ഓർ, ഫിഫ ബെസ്റ്റ് അവാർഡുകളിൽ ഇപ്പോൾ തനിക്ക് വിശ്വാസമില്ലെന്ന് താരം തുറന്നടിച്ചിരുന്നു. ഇത് കഴിഞ്ഞ ബാലൺ ഡി ഓർ, ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയ ലയണൽ മെസിക്കെതിരെയുള്ള ഒളിയമ്പായി പലരും കണക്കാക്കി.

    കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫിഫ ബെസ്റ്റ്, ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾക്ക് വിശ്വാസ്യത നഷ്‌ടമായി എന്നും താനിപ്പോൾ ഈ പുരസ്‌കാരങ്ങളിൽ വിശ്വസിക്കുന്നില്ലെന്നുമാണ് റൊണാൾഡോ പറഞ്ഞത്. അതേസമയം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനുള്ള പുരസ്‌കാരം അതുപോലെയല്ലെന്നും അത് തന്നിൽ നിന്നും മറ്റൊരാൾക്കും സ്വന്തമാക്കാൻ കഴിയില്ല എന്നതിനാൽ കൂടുതൽ മൂല്യമുണ്ടെന്നും റൊണാൾഡോ പറഞ്ഞു.

    അതേസമയം റൊണാൾഡോയുടെ വാക്കുകൾക്ക് നല്ലൊരു മറുപടി നൽകിയിരിക്കുകയാണ് അർജന്റീന താരമായ ലിയാൻഡ്രോ പരഡെസ്. റൊണാൾഡോ പറഞ്ഞത് പെപ്പെ ബാർബർഷോപ്പിനെ കുറ്റം പറയുന്നതു പോലെയാണെന്നാണ് താരം പറഞ്ഞത്. റൊണാൾഡോ കുറെക്കാലമായി ഈ പുരസ്‌കാരങ്ങൾ നൽകുന്നതിന്റെ അടുത്തുകൂടി പോകാത്തതിനാലാണ് ഇങ്ങിനെ തോന്നുന്നതെന്നാണ് പരഡെസ് ഉദ്ദേശിച്ചത്.

    എന്തായാലും ഒരുപാട് നാളുകൾക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള പോരാട്ടം വാർത്തകളിൽ നിറഞ്ഞ ദിവസങ്ങളായിരുന്നു ഇത്. ഇനി കളിക്കളത്തിലും അവർ തമ്മിലുള്ള പോരാട്ടം വരാനിരിക്കുന്നുണ്ട്. റിയാദ് സീസൺ കപ്പിൽ മെസിയുടെ ഇന്റർ മിയാമിയും റൊണാൾഡോയുടെ അൽ നസ്‌റും തമ്മിൽ ഫെബ്രുവരി ഒന്നിനാണ് മത്സരം നടക്കുന്നത്.

  6. റൊണാൾഡോയുടെ അപ്രമാദിത്വം, ഹാലൻഡിനെ മുന്നിലിരുത്തി മൂന്ന് അവാർഡുകൾ തൂത്തുവാരി

    Leave a Comment

    കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഗ്ലോബ് സോക്കർ അവാർഡ്‌സിൽ റൊണാൾഡോയുടെ അപ്രമാദിത്വം. സൗദി അറേബ്യൻ ക്ലബായ അൽ നസ്റിനും പോർച്ചുഗൽ ദേശീയ ടീമിനും വേണ്ടി കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ താരം മൂന്ന് അവാർഡുകളാണ് ചടങ്ങിൽ സ്വന്തമാക്കിയത്. അതേസമയം കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റി താരം ഹാലാൻഡ് തന്നെ സ്വന്തമാക്കി.

    കഴിഞ്ഞ വർഷം ഏറ്റവുമധികം ഗോളുകൾ നേടിയ താരത്തിനുള്ള മറഡോണ അവാർഡാണ് റൊണാൾഡോ സ്വന്തമാക്കിയതിന് ഏറ്റവും മികച്ചത്. ഹാലാൻഡ്, എംബാപ്പെ, ഹാരി കെയ്ൻ തുടങ്ങിയ താരങ്ങളെ മറികടന്നാണ് മുപ്പത്തിയൊമ്പതാം വയസിലേക്ക് കാലെടുത്തു വെക്കുന്ന റൊണാൾഡോ അവാർഡ് സ്വന്തമാക്കിയത്. അതിൽ താരം വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു.

    അതിനു പുറമെ ആരാധകർ വോട്ടു ചെയ്‌ത്‌ തിരഞ്ഞെടുക്കുന്ന ഗ്ലോബ് സോക്കറിന്റെ ഫാൻസ്‌ പ്ലേയർ ഓഫ് ദി ഇയർ അവാർഡും റൊണാൾഡോക്കാണ് ലഭിച്ചത്. ഇതിനു പുറമെ പുതിയതായി ആരംഭിച്ച മിഡിൽ ഈസ്റ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും റൊണാൾഡോ തന്നെ സ്വന്തമാക്കി. അവാർഡ് നൈറ്റിൽ റൊണാൾഡോ തിളങ്ങിയെന്നു തന്നെയാണ് അതിനർത്ഥം.

    മികച്ച പരിശീലകനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള സ്വന്തമാക്കിയപ്പോൾ മികച്ച ഗോൾകീപ്പർക്കുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്‌സൺ കൈക്കലാക്കി. കഴിഞ്ഞ ദിവസം ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ പങ്കെടുക്കാതിരുന്ന ഏർലിങ് ഹാലാൻഡ് അടക്കമുള്ള താരങ്ങൾ ദുബായിൽ വെച്ചു നടന്ന ഗ്ലോബ് സോക്കർ അവാർഡ്‌സിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

  7. അൽ നസ്‌റിനോട് പ്രത്യക ആവശ്യമുന്നയിച്ച് റൊണാൾഡോ, പോർച്ചുഗൽ താരത്തിന്റെ ലക്‌ഷ്യം 2026 ലോകകപ്പ്

    Leave a Comment

    ഒരു ഫുട്ബോൾ താരമെന്ന നിലയിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എത്തിപ്പിടിക്കാനാവാത്ത സുപ്രധാന നേട്ടമാണ് ലോകകപ്പ്. നിരവധി ലോകകപ്പുകളിൽ കളിച്ചെങ്കിലും ഇതുവരെ ഒരെണ്ണത്തിന്റെ ഫൈനൽ കളിക്കാൻ പോലും താരത്തിന് കഴിഞ്ഞില്ല. ഏറ്റവുമധികം പ്രതീക്ഷയുണ്ടായിരുന്ന ഇക്കഴിഞ്ഞ ലോകകപ്പിൽ റൊണാൾഡോ മോശം പ്രകടനമാണ് നടത്തിയതും.

    ഇതുവരെയുള്ള ലോകകപ്പ് ടൂർണമെന്റുകൾ നിരാശയാണ് നൽകിയതെങ്കിലും അതിനു വേണ്ടി പൊരുതാനുള്ള മനോഭാവം പോർച്ചുഗൽ താരത്തെ വിട്ടു പോയിട്ടില്ല. അടുത്തിടെ അൽ നസ്‌റിനോട് താരം ഒരു പ്രത്യേക ആവശ്യമുന്നയിച്ചത് റൊണാൾഡോയുടെ ദൃഢനിശ്ചയം വ്യക്തമാക്കുന്നതാണ്. 2025 വരെയുള്ള തന്റെ അൽ നസ്ർ കരാർ രണ്ടു വർഷത്തേക്ക് കൂടി നീട്ടി 2027 വരെയാക്കണമെന്നാണ് റൊണാൾഡോ ആവശ്യപ്പെട്ടത്. അൽ നസ്ർ ഇത് പരിഗണനയിൽ എടുത്തിട്ടുണ്ട്.

    2024ൽ നടക്കുന്ന യൂറോ കപ്പ് വരെയാണ് റൊണാൾഡോ ദേശീയ ടീമിനൊപ്പം ഉണ്ടാവുകയെന്നാണ് ഏവരും കരുതിയിരിക്കുന്നത്. എന്നാൽ അൽ നസ്‌റുമായി 2027 വരെ കരാർ പുതുക്കാൻ ആവശ്യപ്പെട്ടതിലൂടെ 2026 ലോകകപ്പിൽ കളിക്കാനുള്ള പദ്ധതി താരത്തിനുണ്ടെന്ന് വ്യക്തമാണ്. ആ ടൂർണമെന്റിൽ ഇറങ്ങി കിരീടത്തിനായി പൊരുതാനാണ് റൊണാൾഡോ ഉദ്ദേശിക്കുന്നത്. അതിനു ശേഷം ഫുട്ബോളിൽ നിന്നു തന്നെ വിശ്രമിക്കാനും താരം പദ്ധതിയിടുന്നുണ്ട്.

    അൽ നസ്റിൽ എത്തിയതിനു ശേഷം ക്ലബിനും ദേശീയടീമിനും വേണ്ടി മികച്ച പ്രകടനം റൊണാൾഡോ നടത്തുന്നുണ്ട്. അതുപോലെ തന്നെ എല്ലാ കിരീടങ്ങൾക്ക് വേണ്ടിയും പൊരുതാൻ കരുത്തുള്ള താരങ്ങൾ നിറഞ്ഞ പോർച്ചുഗൽ ടീം റോബർട്ടോ മാർട്ടിനസ് പരിശീലകനായതിനു ശേഷം കൂടുതൽ കരുത്ത് കാണിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വരുന്ന യൂറോ കപ്പും അതിനു ശേഷമുള്ള ലോകകപ്പും പോർച്ചുഗൽ ടീം ഉയർത്തിയാലും അതിൽ അത്ഭുതപ്പെടാനില്ല.

  8. മെസിയും റൊണാൾഡോയും വീണ്ടും നേർക്കുനേർ, വമ്പൻ പോരാട്ടത്തിന്റെ തീയ്യതി കുറിച്ചു

    Leave a Comment

    ലയണൽ മെസിയുടെയും റൊണാൾഡോയുടെയും ആരാധകർക്ക് വലിയ നിരാശ നൽകിയാണ് രണ്ടു പേരും യൂറോപ്പ് വിട്ടത്. റൊണാൾഡോ ഖത്തർ ലോകകപ്പിനു പിന്നാലെ സൗദി അറേബ്യയിലേക്ക് ചേക്കേറിയപ്പോൾ ലയണൽ മെസി പിഎസ്‌ജി കരാർ അവസാനിച്ചപ്പോൾ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് എത്തിയത്. ഇവരുടെ അഭാവം യൂറോപ്യൻ ഫുട്ബോളിൽ വലിയൊരു വിടവ് സൃഷ്‌ടിച്ചുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

    രണ്ടു താരങ്ങളും യൂറോപ്പിൽ നിന്നും പോയതോടെ ഇരുവരും നേർക്കുനേർ വരാനുള്ള സാധ്യതകളും കുറഞ്ഞിരുന്നു. അവസാനമായി രണ്ടു താരങ്ങളും ഏറ്റുമുട്ടിയത് കഴിഞ്ഞ ജനുവരിയിൽ പിഎസ്‌ജിയും അൽ നസ്‌റും തമ്മിൽ നടന്ന സൗഹൃദമത്സരത്തിലായിരുന്നു. ആ പോരാട്ടം ഒരു വർഷം പിന്നിടുമ്പോൾ ഒരിക്കൽക്കൂടി റൊണാൾഡോയും മെസിയും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ഇതിന്റെ തീയതികൾ ഇന്റർ മിയാമി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

    സൗദി അറേബ്യയിൽ വെച്ച് നടക്കുന്ന റിയാദ് കപ്പിലാണ് ലയണൽ മെസിയുടെ ഇന്റർ മിയാമിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. ഫെബ്രുവരി ഒന്നിന് റിയാദിൽ വെച്ചാണ് മത്സരം നടക്കുന്നത്. അൽ നസ്റിന് പുറമെ അൽ ഹിലാലുമായും ഇന്റർ മിയാമി മത്സരം കളിക്കുന്നുണ്ട്. മൂന്നു ടീമുകളും പരസ്‌പരം ഏറ്റുമുട്ടുന്ന റിയാദ് കപ്പിൽ കൂടുതൽ വിജയം നേടുന്ന ടീമാണ് കിരീടം നേടുക.

    ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതോടെ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ലയണൽ മെസിയെ കീഴടക്കി തന്റെ മികവ് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കാൻ റൊണാൾഡോക്ക് ലഭിച്ച അവസരം കൂടിയാണ് ഈ മത്സരം. ഇന്റർ മിയാമിയെ സംബന്ധിച്ച് പ്രീ സീസൺ എന്ന രീതിയിലാണ് മത്സരത്തിൽ പങ്കെടുക്കുന്നത് എന്നതിനാൽ തന്നെ മത്സരത്തിൽ വിജയിക്കാൻ സാധ്യത കൂടുതൽ കെട്ടുറപ്പോടെ കളിക്കുന്ന സൗദി ടീമുകൾ തന്നെയാണ്.

  9. തീർന്നു പോയെന്നു വിലയിരുത്തിയവർക്ക് മുന്നിൽ 50 ഗോൾ നേടി തിരിച്ചുവരവ്, അവിശ്വസനീയം ഈ ഹീറോയിസം

    Leave a Comment

    മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കഴിഞ്ഞ സീസണിന്റെ പകുതി വരെ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ മോശം പ്രകടനമാണ് നടത്തിയത്. ലോകകപ്പിന് മുൻപ് ക്ലബ് വിട്ട താരം പോർച്ചുഗൽ ടീമിനൊപ്പം തിളങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലോകകപ്പിലെ പ്രകടനവും ദയനീയമായിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിന്റെ അവസാനഘട്ടത്തിൽ എത്തിയെന്നും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും പലരും വിലയിരുത്തി.

    എന്നാൽ തോൽക്കാൻ അയാൾ തയ്യാറല്ലായിരുന്നു. ലോകകപ്പിന് ശേഷം യൂറോപ്പിൽ നിന്നും ചുവടുമാറ്റി ലോകത്തെ തന്നെ ഞെട്ടിച്ച ട്രാൻസ്‌ഫറിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ നടത്തുന്ന പ്രകടനം സമാനതകളില്ലാത്തതാണ്. സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോ തന്റെ ആത്മവിശ്വാസം വീണ്ടെടുത്ത് അവിശ്വസനീയമായ രീതിയിലാണ് ഉയർത്തെഴുന്നേറ്റു വന്നിരിക്കുന്നത്.

    കഴിഞ്ഞ ദിവസം അൽ ഷബാബും അൽ നസ്‌റും തമ്മിൽ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെ ഈ വർഷം അൻപത് ഗോളുകളെന്ന നേട്ടമാണ് റൊണാൾഡോ സ്വന്തമാക്കിയത്. അൽ നസ്റിനും പോർച്ചുഗൽ ദേശീയ ടീമിനും വേണ്ടിയാണ് ഇത്രയും ഗോളുകൾ താരം നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയതോടെ മറ്റൊരു കിരീടം കൂടി നേടാമെന്ന പ്രതീക്ഷയോടെ അൽ നസ്ർ കിങ്‌സ് കപ്പിന്റെ സെമി ഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്.

    അൽ നസ്റിലേക്ക് കഴിഞ്ഞ സീസണിന്റെ പകുതിയിൽ വെച്ച് ചേക്കേറിയ റൊണാൾഡോ പതിനാലു ഗോളുകളാണ് ലീഗിൽ നേടിയത്. ഈ സീസണിൽ ഇപ്പോൾ തന്നെ പതിനാറു ഗോളുകൾ താരം നേടിയിട്ടുണ്ട്. ഇത്തവണ ലീഗിലെ ടോപ് സ്‌കോറർ ആകുമെന്നുറപ്പിക്കുന്ന പ്രകടനമാണ് റൊണാൾഡോ നടത്തുന്നത്. പോർച്ചുഗൽ ടീമിനൊപ്പവും മിന്നുന്ന പ്രകടനം നടത്തുന്ന താരം അടുത്ത വർഷത്തെ യൂറോ കപ്പും ലക്‌ഷ്യം വെക്കുന്നുണ്ടെന്നതിൽ സംശയമില്ല.

  10. ഇരുപത് മത്സരങ്ങൾക്ക് ശേഷം റൊണാൾഡോയുടെ അൽ നസ്ർ വീണു, മെസി ചാന്റുകളുമായി എതിർടീം ആരാധകർ

    Leave a Comment

    സൗദി പ്രൊ ലീഗിൽ കിരീടം നേടാമെന്ന റൊണാൾഡോയുടെ ആഗ്രഹങ്ങൾക്ക് മങ്ങലേൽപ്പിച്ച് ഇന്നലെ നടന്ന വമ്പൻ പോരാട്ടത്തിൽ അൽ നസ്റിന് തോൽവി. ലീഗിലെ ഒന്നാം സ്ഥാനക്കാരായ അൽ ഹിലാലും രണ്ടാം സ്ഥാനത്തുള്ള അൽ നസ്‌റും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അൽ ഹിലാൽ വിജയം സ്വന്തമാക്കിയത്. ഇതോടെ ലീഗ് പോയിന്റ് ടേബിളിൽ അൽ നസ്‌റുമായുള്ള പോയിന്റ് വ്യത്യാസം വർധിപ്പിക്കാൻ അൽ ഹിലാലിനു കഴിഞ്ഞു.

    ആദ്യപകുതിയിൽ ഗോളൊന്നും ഇല്ലാതിരുന്ന മത്സരത്തിൽ അൽ ഹിലാലിന്റെ മൂന്നു ഗോളുകളും നേടിയത് സെർബിയൻ താരങ്ങളാണ്. അറുപത്തിനാലാം മിനുട്ടിൽ മിലിങ്കോവിച്ച് സാവിച്ച് ഗോൾവേട്ടക്ക് തുടക്കമിട്ടു. അതിനു ശേഷം മത്സരം തീരാൻ മിനുട്ടുകൾ ബാക്കി നിൽക്കെ മുൻ പ്രീമിയർ ലീഗ് താരമായ മിട്രോവിച്ച് രണ്ടു ഗോളുകൾ കൂടി നേടി അൽ ഹിലാലിന്റെ വിജയം ഉറപ്പിച്ചു. മത്സരത്തിൽ റൊണാൾഡോ ഒരു ഗോൾ നേടിയെങ്കിലും അത് റഫറി നിഷേധിക്കുകയും ചെയ്‌തു.

    മത്സരത്തിൽ അൽ നസ്ർ തോൽവി വഴങ്ങിയതോടെ ലയണൽ മെസി ചാന്റുകളുമായാണ് അൽ ഹിലാൽ ആരാധകർ റൊണാൾഡോയെ ഡ്രസിങ് റൂമിലേക്ക് യാത്രയാക്കിയത്. ലയണൽ മെസി ചാന്റുകൾ ഉയർത്തുന്ന ആരാധകരോട് രൂക്ഷമായി പ്രതികരിക്കാറുള്ള റൊണാൾഡോയുടെ ഇത്തവണത്തെ സമീപനം വ്യത്യസ്‌തമായിരുന്നു. ഫ്ലയിങ് കിസ്സുകൾ നൽകിയാണ് റൊണാൾഡോ അതിനോട് പ്രതികരിച്ചത്. അതിനു ശേഷം താരം ഡ്രസിങ് റൂമിലേക്ക് കയറിപ്പോവുകയും ചെയ്‌തു.

    ഈ സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളും തോൽവിയോടെ തുടങ്ങിയ അൽ നസ്ർ അതിനു ശേഷം ഇരുപത് മത്സരങ്ങളിലും തോൽവി അറിഞ്ഞിട്ടില്ല. ഈ തോൽവി അവരുടെ അപരാജിത കുതിപ്പിന് അവസാനമുണ്ടാക്കി. ഇതോടെ അൽ നസ്ർ ലീഗിൽ ഏഴു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് വീണതോടെ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയും അൽ ഹിലാലിനു വർധിച്ചിട്ടുണ്ട്.