Tag Archive: Atletico Madrid

  1. സ്‌പാനിഷ്‌ വമ്പന്മാർ വീണ്ടും ഞെട്ടി, രണ്ടാം വിജയം നേടി ഇന്ത്യൻ പട

    Leave a Comment

    സ്പെയിനിൽ നടത്തുന്ന പര്യടനത്തിൽ മൂന്നു മത്സരങ്ങളിൽ രണ്ടാം വിജയം നേടി ഇന്ത്യൻ അണ്ടർ 17  ടീം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സ്പെയിനിലെ പ്രമുഖ ക്ലബുകളിൽ ഒന്നായ അത്ലറ്റികോ മാഡ്രിഡിന്റെ അണ്ടർ 16 ടീമിനെതിരെയാണ് ഇന്ത്യൻ കുട്ടികൾ വിജയം നേടിയത്. ഇതു രണ്ടാം തവണയാണ് അത്ലറ്റികോ മാഡ്രിഡ് ഇന്ത്യയോട് തോൽവി വഴങ്ങുന്നത്.

    മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനായിരുന്നു മുൻ‌തൂക്കം ഉണ്ടായിരുന്നത്. എന്നാൽ അവരെ ഗോളടിപ്പിക്കാൻ ഇന്ത്യൻ പ്രതിരോധവും ഗോൾകീപ്പറും അനുവദിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ പരിശീലകൻ ബിബിയാനി ഫെർണാണ്ടസ് വരുത്തിയ മാറ്റങ്ങൾ നിർണായകമായി. അതിനു ശേഷം പുതിയൊരു ടീമിനെയാണ് കളിക്കളത്തിൽ കണ്ടത്.

    കോറൂ സിങ്ങും ഗാങ്തെയും ചേർന്ന സഖ്യമാണ് മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത്. ആദ്യ ഗോൾ ഗാങ്തെ നേടിയപ്പോൾ അതിനു വഴിയൊരുക്കിയത് കോറൂ സിങ് ആയിരുന്നു. അതിനു പിന്നാലെ കോറൂ സിങ് നൽകിയ പാസിൽ മറ്റൊരു ഗോൾ കൂടി ഗാങ്തെക്ക് നേടാമായിരുന്നു. എന്നാൽ താരമത് പാസ് നൽകുകയും അതിൽ നിന്നും ലാൽപെഖ്ലുവ ഗോൾ നേടുകയും ചെയ്‌തു. അത്ലറ്റികോയുടെ ആശ്വാസഗോൾ ടലോൺ ആണ് സ്വന്തമാക്കിയത്.

    ജൂണിൽ തായ്‌ലൻഡിൽ വെച്ച് നടക്കുന്ന അണ്ടർ 17 ഏഷ്യൻ കപ്പിന് മുന്നോടിയായാണ് ഇന്ത്യൻ ടീം പര്യടനം നടത്തുന്നത്. അത്ലറ്റികോ മാഡ്രിഡിനെപ്പോലെ സ്പെയിനിലെ മികച്ച അക്കാദമി ടീമിനെതിരെ നേടിയ വിജയം ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മൂന്നു മത്സരങ്ങളിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ നടന്ന രണ്ടെണ്ണത്തിൽ വിജയം നേടിയ ഇന്ത്യ ലെഗാനസ് അണ്ടർ 18 ടീമിനോട് തോൽവി വഴങ്ങുകയായിരുന്നു.

  2. ആറു ഗോളടിച്ച് സിമിയോണിയുടെ റെക്കോർഡ് നേട്ടം ആഘോഷിച്ച് അത്ലറ്റികോ മാഡ്രിഡ്

    Leave a Comment

    സെവിയ്യക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ മത്സരത്തിൽ വമ്പൻ വിജയമാണ് അത്ലറ്റികോ മാഡ്രിഡ് നേടിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ വിജയം. മെംഫിസ് ഡീപേയ്, അൽവാരോ മൊറാട്ട എന്നിവർ രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ മറ്റു രണ്ടു ഗോളുകൾ യാനിക് കരാസ്‌കോ, അന്റോയിൻ ഗ്രീസ്‌മൻ എന്നിവരാണ് സ്വന്തമാക്കിയത്.

    അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണി റെക്കോർഡ് നേട്ടം സ്വന്തമാക്കിയ മത്സരമായിരുന്നു ഇന്നലെ നടന്നത്. അത്ലറ്റികോ മാഡ്രിഡിനെ ഏറ്റവുമധികം മത്സരങ്ങളിൽ പരിശീലിപ്പിച്ചയാളെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്നലത്തെ മത്സരത്തോടെ 613 കളികളിൽ അത്ലറ്റികോ മാഡ്രിഡിനെ ഇറക്കിയ അദ്ദേഹം ലൂയിസ് അരഗോണിസിന്റെ റെക്കോർഡ് മറികടന്നു.

    2011 മുതൽ അത്ലറ്റികോ മാഡ്രിഡ് പരിശീലകനായി സിമിയോണിയുണ്ട്. ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കി നൽകിയ പരിശീലകനാണ് അദ്ദേഹം. രണ്ടു ലാ ലിഗ ടീമിന് നേടിക്കൊടുത്ത സിമിയോണി അതിനു പുറമെ രണ്ടു യൂറോപ്പ ലീഗടക്കം ആറു കിരീടങ്ങൾ കൂടി സ്വന്തമാക്കിയിട്ടുണ്ട്. രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലും അദ്ദേഹത്തിന് കീഴിൽ അത്ലറ്റികോ മാഡ്രിഡ് കളിച്ചു.

    റയൽ മാഡ്രിഡും ബാഴ്‌സലോണയും ലീഗിലും യൂറോപ്പിലും ആധിപത്യം സ്ഥാപിച്ച സമയത്താണ് സിമിയോണി ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. ക്ലബിന്റെ പരിശീലകനായി അദ്ദേഹം തുടരാൻ കാരണവും ഈ നേട്ടങ്ങൾ തന്നെയാണ്. എന്നാൽ ഈ സീസണ് ശേഷം സിമിയോണി അത്ലറ്റികോ മാഡ്രിഡ് വിടുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ ശക്തമാണ്. ലൂയിസ് എൻറിക്വ പകരക്കാരനായി വരാനും സാധ്യതയുണ്ട്.

    ഇന്നലത്തെ വിജയത്തോടെ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് വരാൻ അത്ലറ്റികോ മാഡ്രിഡിന് കഴിഞ്ഞു. എന്നാൽ ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സയുമായി പതിനാല് പോയിന്റ് വ്യത്യാസത്തിൽ നിൽക്കുന്ന അവർക്ക് ലീഗ് നേടാമെന്ന പ്രതീക്ഷ കുറവാണ്.

  3. ബാഴ്‌സലോണ ചെയ്‌തതാണ്‌ ശരിയായ കാര്യം, റയൽ മാഡ്രിഡിനെതിരെ നേടിയ വിജയത്തിൽ അഭിനന്ദനവുമായി ഡീഗോ സിമിയോണി

    Leave a Comment

    റയൽ മാഡ്രിഡുമായി നടന്ന കോപ്പ ഡെൽ റേ സെമി ഫൈനൽ മത്സരത്തിൽ നാല് പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും വിജയം നേടാൻ ബാഴ്‌സലോണക്ക് കഴിഞ്ഞിരുന്നു. പെഡ്രി, ലെവൻഡോസ്‌കി, ക്രിസ്റ്റൻസെൻ, ഡെംബലെ തുടങ്ങിയ താരങ്ങളാണ് മത്സരത്തിൽ പരിക്ക് കാരണം കളിക്കാതിരുന്നത്. എങ്കിലും റയലിനെതിരെ ശക്തമായി പൊരുതിയ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സാന്റിയാഗോ ബെർണാബുവിൽ നേടിയത്.

    പന്തടക്കവും ആക്രമണവും തങ്ങളുടെ ശൈലിയാക്കിയ ബാഴ്‌സലോണ റയൽ മാഡ്രിഡിനെതിരെ മറ്റൊരു ശൈലിയാണ് സ്വീകരിച്ചത്. പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ അവർക്ക് ആകെ മുപ്പത്തിയഞ്ചു ശതമാനം പോസെഷനും നാല് ഷോട്ടുകളും മാത്രമാണ് ഉതിർക്കാൻ കഴിഞ്ഞത്. അതേസമയം പതിമൂന്നു ഷോട്ടുകൾ ഉതിർത്ത റയൽ മാഡ്രിഡ് ഒരിക്കൽ പോലും ഗോൾകീപ്പറെ പരീക്ഷിക്കാതെ നോക്കാൻ ബാഴ്‌സയ്ക്ക് കഴിഞ്ഞിരുന്നു.

    ബാഴ്‌സലോണ റയൽ മാഡ്രിഡിനെതിരെ നടത്തിയ പ്രകടനത്തെ കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണി അഭിനന്ദിക്കുകയുണ്ടായി. ഇതുപോലെയുള്ള മത്സരങ്ങളിൽ വിജയം നേടാൻ ഇത്തരം ശൈലി അവലംഭിക്കുന്നതിൽ യാതൊരു കുഴപ്പവും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിരോധത്തിലൂന്നിയ ശൈലിക്ക് പേരുകേട്ട പരിശീലകനാണ് സിമിയോണിയെന്നതും എടുത്തു പറയേണ്ടതാണ്.

    “ഓരോ മത്സരത്തിനുമനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നത് ഫുട്ബോൾ ലോകത്ത് സ്വാഭാവികമായ കാര്യമാണ്. വിജയം നേടണമെന്ന് ബാഴ്‌സലോണക്ക് അറിയുന്നതിനാൽ തന്നെ അതിനു കഴിയുന്ന രീതിയിൽ അവർ കളിച്ചു. വാക്കുകൾ വാക്കുകളെയും പ്രവൃത്തികൾ പ്രവൃത്തികളായും തുടരും. പ്രതിരോധം നല്ല രീതിയിൽ സംഘടിച്ചു നിന്നാണ് മത്സരത്തിൽ വിജയം നേടിയത്. ബാഴ്‌സലോണയ്ക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും.” സിമിയോണി പറഞ്ഞു.

    ലീഗിൽ ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്. രണ്ടു ടീമുകളും തമ്മിൽ ഏഴു പോയിന്റിന്റെ വ്യത്യാസമുണ്ട്. റയൽ സോസിഡാഡ് മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അത്ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്താണ്. നിലവിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡിനും മാത്രമേ കിരീടം നേടാനുള്ള സാധ്യത നിലനിൽക്കുന്നുള്ളൂ.

  4. റയലിനെ റഫറി സഹായിക്കുന്നു, അർജന്റീന താരത്തിന്റെ റെഡ് കാർഡിനെതിരെ രൂക്ഷമായ വിമർശനവുമായി സിമിയോണി

    Leave a Comment

    ലാ ലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും സമനിലയിൽ പിരിയുകയാണുണ്ടായത്. അത്ലറ്റികോ മാഡ്രിഡ് എഴുപത്തിയെട്ടാം മിനുട്ടിൽ മുന്നിലെത്തിയെങ്കിലും ഏഴു മിനിറ്റിനകം റയൽ മാഡ്രിഡ് ഒപ്പമെത്തി. യുറുഗ്വായ് താരങ്ങളായ ജോസെ ഗിമിനെസും അൽവാരോ റോഡ്രിഗസുമാണ് രണ്ടു ടീമുകൾക്കുമായി ഗോളുകൾ നേടിയത്.

    മത്സരത്തിന് ശേഷം റഫറിക്കെതിരെ രൂക്ഷമായ വിമർശനമാണ് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി നടത്തിയത്. അറുപത്തിനാലാം മിനുട്ടിൽ അർജന്റീന താരം ഏഞ്ചൽ കൊറേയയെ റഫറിയായ ഗിൽ മൻസാനോ നേരിട്ട് ചുവപ്പുകാർഡ് നൽകി പുറത്താക്കിയിരുന്നു. ഈ തീരുമാനം ഒട്ടും ന്യായമായിരുന്നില്ലെന്നാണ് ഡീഗോ സിമിയോണി പറയുന്നത്.

    ഗോൾകിക്ക് കാത്തു നിൽക്കുന്നതിനിടെ ഏഞ്ചൽ കൊറേയയെ പ്രതിരോധിക്കാൻ വന്ന റൂഡിഗറെ താരം മുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. എന്നാൽ ആ ഫൗൾ നേരിട്ട് ചുവപ്പുകാർഡ് നൽകാൻ മാത്രം ഉണ്ടായിരുന്നില്ലെന്നാണ് ഡീഗോ സിമിയോണി പറയുന്നത്. മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട നിരവധി ആരാധകരും അതൊരു ഡയറക്റ്റ് റെഡ് കാർഡ് നൽകാനുള്ള ഫൗൾ ഇല്ലെന്നാണ് അഭിപ്രായപ്പെട്ടത്.

    ഇതുപോലെയുള്ള ഫൗളുകൾക്ക് ചുവപ്പുകാർഡ് നൽകിയാൽ മത്സരം കളിക്കാൻ ഒരാളും ബാക്കിയുണ്ടാകില്ലെന്നാണ് ഡീഗോ സിമിയോണി കളിക്കു ശേഷം പറഞ്ഞത്. നേരിട്ട് ചുവപ്പുകാർഡ് നൽകാൻ മാത്രമുള്ളതൊന്നും ആ ഫൗളിൽ ഉണ്ടായിരുന്നില്ലെന്നും മഞ്ഞക്കാർഡ് നൽകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഫറിമാർ റയൽ മാഡ്രിഡിനെ സംരക്ഷിക്കുന്നത് സാധാരണ കാര്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    അത്ലറ്റികോ മാഡ്രിഡ് താരങ്ങൾക്ക് കഴിഞ്ഞ അഞ്ചു മാഡ്രിഡ് ഡെർബിയിലും ചുവപ്പുകാർഡ് ലഭിച്ചുവെന്നും ഇങ്ങിനെ പോയാൽ അടുത്ത ഡെർബി ആരംഭിക്കുമ്പോൾ തന്നെ ഒരു താരം ഇല്ലാതെ ഇറങ്ങേണ്ടി വരുമെന്നുമാണ് അത്ലറ്റികോ കീപ്പർ ഒബ്ലാക്ക് പറഞ്ഞത്. എന്തായാലും പത്തു പേരുമായി കളിച്ച് സമനില നേടിയെടുക്കാൻ അത്ലറ്റികോക്ക് കഴിഞ്ഞു. ഇതോടെ ഇന്നത്തെ മത്സരം വിജയിച്ചാൽ ലീഡ് പത്ത് പോയിന്റാക്കി വർധിപ്പിക്കാൻ ബാഴ്‌സലോണയ്ക്ക് അവസരമുണ്ട്.

  5. സ്വന്തം ഗോളാഘോഷിച്ചത് ടീമിന്റെ ബെഞ്ചിലിരുന്ന്, ഫുട്ബോളിൽ അത്യപൂർവ സംഭവം

    Leave a Comment

    ഫുട്ബോൾ ലോകം ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ഇന്നലെ സ്‌പാനിഷ്‌ ലീഗിൽ നടന്നത്. ലാ ലിഗയിൽ അത്ലറ്റികോ മാഡ്രിഡും ഗെറ്റാഫയും തമ്മിൽ നടന്ന മത്സരത്തിനിടെ സ്വന്തം ഗോൾ ടീമിന്റെ ബെഞ്ചിലിരുന്ന് ഒരു താരം ആഘോഷിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഖത്തർ ലോകകപ്പ് നേടിയ അർജന്റീന സ്‌ക്വാഡിലുണ്ടായിരുന്ന, അത്ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റനിര താരമായ ഏഞ്ചൽ കൊറേയക്കാണ് താൻ നേടിയ ഗോൾ ബെഞ്ചിലിരുന്ന് ആഘോഷിക്കേണ്ടി വന്നത്.

    അറുപതാം മിനുട്ടിലാണ് ഏഞ്ചൽ കൊറേയയുടെ ഗോൾ വരുന്നത്. അത്ലറ്റികോ മാഡ്രിഡ് എടുത്ത കോർണർ ഗെറ്റാഫെ ക്ലിയർ ചെയ്‌തു. അതിനു പിന്നാലെ വന്ന ലോങ്ങ് റേഞ്ച് ഷോട്ട് ഗെറ്റാഫെ കീപ്പർ തടുത്തെങ്കിലും ഓടിയെത്തിയ ഏഞ്ചൽ കൊറേയ അത് വലയിലാക്കി. ഗോൾ നേടിയത് താരം ആഘോഷിക്കാൻ തുടങ്ങുമ്പോൾ തന്നെ ലൈൻ റഫറി ഓഫ്‌സൈഡ് വിധിച്ചു. ഇതിനു പിന്നാലെ തന്നെ കൊറേയയെ പിൻവലിച്ച് സിമിയോണി ബെൽജിയൻ താരമായ യാനിക് കരാസ്‌കോയെ കളത്തിലിറക്കുകയും ചെയ്‌തു.

    കൊറേയ പിൻവലിക്കപ്പെടുന്നതും ഗോളിൽ സംശയം തോന്നി വീഡിയോ റഫറി അത് പരിശോധിച്ച് തുടങ്ങുന്നതുമെല്ലാം ഒരേ സമയത്താണ്. വീഡിയോ ദൃശ്യങ്ങളിൽ നിന്നും കൊറേയ ഓഫ്‌സൈഡല്ലെന്ന് മനസിലാക്കിയതിനാൽ വീഡിയോ റഫറി അത് ഗോൾ അനുവദിച്ചു നൽകി. അതോടെ ഏഞ്ചൽ കൊറേയയുടെ അരികിലേക്ക് എല്ലാവരും ഓടിയെത്തി. ഗോളടിച്ചു കഴിഞ്ഞാൽ കളിക്കളത്തിൽ നടത്തേണ്ട ആഘോഷം ബെഞ്ചിലിരുന്ന് നടത്തുകയെന്ന അപൂർവസംഭവമാണ് അതോടെ നടന്നത്.

    വീഡിയോ റഫറിയിങ് വന്നതിന്റെ ഭാഗമായുണ്ടായ ഈ സംഭവം ഫുട്ബോളിൽ തന്നെ ആദ്യമായിട്ടാണ് നടക്കുന്നതെന്നാണ് അനുമാനിക്കേണ്ടത്. എന്തായാലും കൊറേയയുടെ ഗോളിനും അത്ലറ്റികോ മാഡ്രിഡിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. എൺപത്തിമൂന്നാം മിനുട്ടിൽ ഗെറ്റാഫെ സമനില ഗോൾ നേടി. വിജയം കൈവിട്ട അത്ലറ്റികോ മാഡ്രിഡ് ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സലോണ, റയൽ മാഡ്രിഡ്, റയൽ സോസിഡാഡ് എന്നിവരാണ് ഒന്ന് മുതൽ മൂന്നു വരെയുള്ള സ്ഥാനങ്ങളിൽ.

  6. ബാക്ക്ഹീൽ അസിസ്റ്റിനു പിന്നാലെ ബാക്ക്ഹീൽ ഗോൾ, അത്ലറ്റികോ മാഡ്രിഡിനു വേണ്ടി നിറഞ്ഞാടി ഗ്രീസ്‌മൻ

    Leave a Comment

    അത്ലറ്റികോ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി നിൽക്കുന്ന സമയത്ത് ബാഴ്‌സലോണയിലേക്ക് ചേക്കേറിയ തീരുമാനത്തെ ഗ്രീസ്‌മൻ മനസു കൊണ്ട് പഴിച്ചിരിക്കും എന്നുറപ്പാണ്. ബാഴ്‌സലോണയുടെ ശൈലിയുമായി ഒത്തുപോകാൻ കഴിയാതിരുന്ന താരത്തെ ഏതാനും സീസണുകൾക്ക് ശേഷം അത്ലറ്റികോ മാഡ്രിഡ് തന്നെ സ്വന്തമാക്കി. ആദ്യം ലോണിലെത്തിയ ഫ്രഞ്ച് താരത്തെ പിന്നീട് സ്ഥിരം കരാറിൽ തിരിച്ചെടുക്കുകയാണ് അത്ലറ്റികോ മാഡ്രിഡ് ചെയ്‌തത്‌. എന്നാൽ അത്ലറ്റികോയിലേക്കുള്ള തിരിച്ചു വരവിന്റെ ആദ്യ ഘട്ടത്തിലും മികച്ച പ്രകടനം നടത്താൻ ഗ്രീസ്‌മനു കഴിഞ്ഞില്ലായിരുന്നു.

    എന്നാൽ ടീമിന്റെ പ്രധാന താരമായി താൻ നിറഞ്ഞു നിന്നിരുന്ന ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് താരമെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിൽ നിന്നും വ്യക്തമാകുന്നത്. റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ക്ലബായ റയൽ വയ്യഡോളിഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം അത്ലറ്റികോ മാഡ്രിഡ് നേടിയപ്പോൾ ആ മൂന്നു ഗോളുകളിലും അന്റോയിൻ ഗ്രീസ്‌മനു പങ്കുണ്ടായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ താരം നേടുകയും ചെയ്‌തു.

    അത്ലറ്റികോ മാഡ്രിഡിന്റെ ആദ്യഗോളിന് വഴിയൊരുക്കിയ ഗ്രീസ്‌മാന്റെ അസിസ്റ്റ് അതിമനോഹരമായിരുന്നു. അത്ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റത്തിൽ തനിക്ക് നേരെ വന്ന പന്ത് ഒരു ബാക്ക്ഹീൽ പാസിലൂടെയാണ് ബോക്‌സിലേക്ക് ഓടുകയായിരുന്നു മൊറാട്ടക്ക് ഫ്രഞ്ച് താരം കൈമാറിയത്. പന്ത് ലഭിച്ച മൊറാട്ടക്ക് ഗോൾകീപ്പറെ കീഴടക്കുകയെന്ന ജോലി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അഞ്ചു മിനുട്ട് തികയും മുൻപേ അർജന്റീന താരം മോളിനയുടെ പാസിൽ നിന്നും ഒരു ബാക്ക്ഹീൽ ഫ്ലിക്കിലൂടെ താരം ഒരു ഗോളും നേടി. ഇതിനു പുറമെ അന്റോയിൻ ഗ്രീസ്‌മൻ എടുത്ത ഫ്രീകിക്കിൽ നിന്നാണ് അത്ലറ്റികോ മാഡ്രിഡിന്റെ മൂന്നാമത്തെ ഗോൾ പിറന്നത്.

    ബാഴ്‌സലോണക്കും അത്ലറ്റികോ മാഡ്രിഡിനും വേണ്ടി തിളങ്ങാൻ കഴിയാതിരുന്ന സമയത്തും ഫ്രാൻസ് ദേശീയ ടീമിനായി മിന്നുന്ന പ്രകടനമാണ് ഗ്രീസ്മാൻ നടത്തിയിരുന്നത്. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ പ്രധാനി താരം തന്നെയായിരുന്നു. ഗ്രീസ്മാനിൽ കേന്ദ്രീകരിച്ചാണ് ടീമിന്റെ മുഴുവൻ പദ്ധതിയും ദെഷാംപ്‌സ് ഒരുക്കിയിരുന്നത്. ലോകകപ്പിലെ മികച്ച പ്രകടനം താരത്തിന് കൂടുതൽ ആത്മവിശ്വാസം നൽകിയെന്നാണ് കഴിഞ്ഞ ദിവസത്തെ മികച്ച പ്രകടനം വ്യക്തമാക്കുന്നത്. അത്ലറ്റികോ മാഡ്രിഡിന് സ്പെയിനിൽ ഉണ്ടായിരുന്ന മേധാവിത്വം തിരിച്ചു കൊണ്ടുവരാൻ ഇത് വഴിയൊരുക്കുമെന്നും ആരാധകർ വിശ്വസിക്കുന്നു.

  7. മെംഫിസ് ഡീപേയ് അത്ലറ്റികോ മാഡ്രിഡിലെത്തി, പകരം താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നു സ്ഥിരീകരിച്ച് ബാഴ്‌സലോണ

    Leave a Comment

    ബാഴ്‌സലോണയുടെ നെതർലാൻഡ്‌സ് മുന്നേറ്റനിര താരമായ മെംഫിസ് ഡീപേയെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി. 2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നും ഫ്രീ ഏജന്റായി ബാഴ്‌സലോണയിലെത്തിയ താരമാണ് ഡീപേയ്. ഒന്നര വർഷം ബാഴ്‌സലോണ ടീമിനായി കളിച്ച താരത്തിന് നിലവിൽ മികച്ച ഫോം കാഴ്‌ച വെക്കാൻ കഴിയാത്തതിനാൽ രണ്ടര വർഷത്തെ കരാറിലാണ് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയത്.

    ഈ സീസൺ അവസാനിക്കുന്നതോടെ ഡീപേയും ബാഴ്‌സലോണയും തമ്മിലുള്ള കരാർ അവസാനിക്കാൻ പോവുകയായിരുന്നു. സാവിയുടെ ടീമിൽ സ്ഥാനമില്ലാത്ത താരത്തെ മൂന്ന് മില്യൺ യൂറോയിലധികം നൽകിയാണ് അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയത്. പോർച്ചുഗീസ് താരം ജോവോ ഫെലിക്‌സ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് ചേക്കേറിയതിനെ തുടർന്നാണ് ഇരുപത്തിയെട്ടു വയസുള്ള താരത്തെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയത്.

    മെംഫിസ് ഡീപേയുടെ ട്രാൻസ്‌ഫർ നടന്നത് വഴി അത്ലറ്റികോ മാഡ്രിഡ് താരമായ യാനിക് കരാസ്‌കോയെ സ്വന്തമാക്കാനുള്ള അവകാശം ബാഴ്‌സലോണക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത സമ്മറിലാണ് ബാഴ്‌സലോണക്ക് ബെൽജിയൻ താരത്തെ സ്വന്തമാക്കാൻ കഴിയുക. എന്നാൽ താരത്തെ സ്വന്തമാക്കണമെന്ന നിർബന്ധം ബാഴ്‌സലോണക്കില്ല. ആവശ്യമുണ്ടെങ്കിൽ മാത്രം താരത്തെ ടീമിലെത്തിച്ചാൽ മതിയാകും. അതിനായി 15 മുതൽ 20 മില്യൺ യൂറോ വരെയാണ് അവർക്ക് മുടക്കേണ്ടി വരിക.

    മെംഫിസ് ഡീപേയെ സ്വന്തമാക്കുക വഴി അത്ലറ്റികോ മാഡ്രിഡ് ജോവോ ഫെലിക്‌സ് ടീം വിട്ട അഭാവം ഏറെക്കുറെ പരിഹരിച്ചുവെന്ന് വേണം കരുതാൻ. അതേസമയം വിന്റർ ജാലകത്തിൽ ബാഴ്‌സലോണ ഇതുവരെയും ഒരു താരത്തെയും സ്വന്തമാക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് അവർക്ക് തിരിച്ചടി നൽകുന്നത്. എന്നാൽ നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ടീമിനെ വിന്റർ ജാലകത്തിൽ ശക്തിപ്പെടുത്തണമെന്ന് പരിശീലകൻ സാവി വ്യക്തമാക്കിയിട്ടുണ്ട്.

  8. ഫുട്ബോൾ മൈതാനത്ത് കയ്യാങ്കളി നടത്തിയ ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ് താരങ്ങൾക്കെതിരെ ശിക്ഷാനടപടി

    Leave a Comment

    വളരെ നിർണായകമായൊരു മത്സരമായിരുന്നു ബാഴ്‌സലോണയും അത്ലറ്റികോ മാഡ്രിഡും തമ്മിൽ നടന്ന കഴിഞ്ഞ ലീഗ് പോരാട്ടം. മത്സരത്തിൽ ഒസ്മാനെ ഡെംബലെ നേടിയ ഒരു ഗോളിൽ ബാഴ്‌സലോണ വിജയം നേടുകയും റയൽ മാഡ്രിഡിനെ മറികടന്ന് ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് വരികയും ചെയ്‌തു. എന്നാൽ ബാഴ്‌സലോണയുടെ വിജയത്തേക്കാൾ മത്സരം ശ്രദ്ധിക്കപ്പെട്ടത് രണ്ടു ക്ലബുകളുടെയും താരങ്ങൾ തമ്മിലുള്ള ഗുസ്തി മത്സരം കൊണ്ടാണ്.

    മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു ബാഴ്‌സലോണ മുന്നേറ്റനിര താരമായത് ഫെറൻ ടോറസും അത്ലറ്റികോ മാഡ്രിഡ് പ്രതിരോധതാരം സ്റ്റീവൻ സാവിച്ചും തമ്മിൽ ഗംഭീര പോരാട്ടം നടന്നത്. പന്തിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെ സാവിച്ചിന്റെ ദേഹത്തുകൂടി വീണ ഫെറൻ ടോറസിനോട് അൽപ്പം പരുഷമായാണ് സാവിച്ച് പെരുമാറിയത്. അതേപോലെ ഫെറൻ ടോറസും പ്രതികരിച്ചതോടെ അതൊരു കയ്യാങ്കളിയായി മാറുകയായിരുന്നു.

    പ്രൊഫെഷണൽ ഫുട്ബോളിൽ ഫൗളുണ്ടാകുന്നതും അതിന്റെ പേരിൽ താരങ്ങൾ തമ്മിൽ ചെറിയ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുന്നതും സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഇവർ തമ്മിലുണ്ടായ കയ്യാങ്കളി അതിന്റെ പരിധികൾ ലംഘിക്കുന്ന തരത്തിലായിരുന്നു. രണ്ടു താരങ്ങളെയും റഫറി ചുവപ്പുകാർഡ് നൽകി പുറത്താക്കുകയും ചെയ്‌തു. ഇതിനു പിന്നാലെ ഇവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളും വന്നിരുന്നു.

    മത്സരം നിയന്ത്രിച്ച റഫറിയുടെ റിപ്പോർട്ടുകൾ പരിശോധിച്ച് രണ്ടു താരങ്ങൾക്കും അടുത്ത രണ്ടു മത്സരങ്ങളിൽ വിലക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫെറാനും റെഡ് കാർഡ് ലഭിച്ചതോടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ മൂന്നു ബാഴ്‌സലോണ താരങ്ങൾ റെഡ് കാർഡ് നേടി പുറത്തായി. ഇതിനു മുൻപ് നടന്ന മത്സരങ്ങളിൽ റോബർട്ട് ലെവൻഡോസ്‌കി, ജോർദി ആൽബ എന്നീ കളിക്കാരാണ് റെഡ് കാർഡ് ലഭിച്ചത്.

    അതേസമയം ചുവപ്പുകാർഡ് ലഭിച്ച ഫെറൻ ടോറസിന് ഗെറ്റാഫെ, ജിറോണ എന്നീ ടീമുകൾക്ക് എതിരെയുള്ള ലീഗ് മത്സരങ്ങൾ നഷ്‌ടമാകും. സ്‌പാനിഷ്‌ സൂപ്പർകപ്പിൽ റയൽ ബെറ്റിസിനെതിരെ നടക്കുന്ന സെമി ഫൈനൽ മത്സരവും അതിൽ വിജയിച്ചാൽ ഫൈനലും താരത്തിന് കളിക്കാൻ കഴിയും. സൗദിയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

  9. സ്‌പാനിഷ്‌ ലീഗിൽ ഒരു യുഗം അവസാനിക്കുന്നു, അത്ലറ്റികോ മാഡ്രിഡ് വിടാൻ തീരുമാനിച്ച് ഡീഗോ സിമിയോണി

    Leave a Comment

    അത്ലറ്റികോ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ഡീഗോ സിമിയോണി ക്ലബ് വിടാൻ തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. പതിനൊന്നു വർഷമായി അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായി തുടരുന്ന അർജന്റീനിയൻ സ്വദേശിയായ സിമിയോണി ഈ സീസണു ശേഷം ക്ലബ് വിടുമെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ എൽ ചിരിങ്കുയിറ്റോ റിപ്പോർട്ടു ചെയ്യുന്നത്. ക്ലബ് അധികൃതരെ അദ്ദേഹം ഇക്കാര്യം അറിയിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    അത്ലറ്റികോ മാഡ്രിഡിനായി ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ് ഡീഗോ സിമിയോണി. റയൽ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവർ ഏറ്റവും കരുത്തരായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം അത്ലറ്റികോ മാഡ്രിഡിനായി നേട്ടങ്ങൾ സ്വന്തമാക്കിയത്. റയലിനെയും ബാഴ്‌സയെയും അപേക്ഷിച്ച് കരുത്തുറ്റ ടീം അല്ലായിരുന്നിട്ടും അത്ലറ്റികോ മാഡ്രിഡ് യൂറോപ്പിലെ ക്ലബുകളുടെ പേടിസ്വപ്‌നമായിരുന്ന സീസൺ അദ്ദേഹം സമ്മാനിച്ചു.

    അത്ലറ്റികോ മാഡ്രിഡിനൊപ്പം രണ്ടു ലാ ലിഗ നേടിയ സിമിയോണി രണ്ടു തവണ ടീമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചെങ്കിലും പരാജയം വഴങ്ങി. അതിനു പുറമെ ഒരു കോപ്പ ഡെൽ റേ, രണ്ടു യൂറോപ്യൻ സൂപ്പർകപ്പ്, രണ്ടു യൂറോപ്പ ലീഗ്, ഒരു സ്‌പാനിഷ്‌ സൂപ്പർകപ്പ് എന്നിവയും അദ്ദേഹം നേടി. സിമിയോണി മുഴുവൻ സീസൺ പരിശീലകനായിരുന്ന സമയത്തെല്ലാം അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടിയിരുന്നു.

    സിമിയോണി ക്ലബ് വിടണമെന്ന തീരുമാനം അറിയിച്ചെങ്കിലും അതിനോട് അത്ലറ്റികോ മാഡ്രിഡ് എങ്ങിനെ പ്രതികരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ക്ലബിന് ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കി നൽകിയ പരിശീലകൻ തുടരാൻ അവർ സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ട്. ഇനി ഒരു വർഷം കൂടി സിമിയോണിക്ക് അത്ലറ്റികോ മാഡ്രിഡുമായി കരാറും ബാക്കി നിൽക്കുന്നു.

    2020-21 സീസണിൽ അത്ലറ്റികോ മാഡ്രിഡിനൊപ്പം ലാ ലീഗ നേടിയതാണ് സിമിയോണിയുടെ അവസാനത്തെ കിരീടനേട്ടം. ഈ സീസണിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ടീമിന് കിരീടപ്രതീക്ഷ കുറവാണെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയും. അതേസമയം അത്ലറ്റികോ മാഡ്രിഡ് വിടുകയാണെങ്കിൽ സിമിയോണിയുടെ അടുത്ത തട്ടകം എവിടെയാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.